ന്യൂഡൽഹി: പദ്മഭൂഷൺ ഏറ്റുവാങ്ങി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പദ്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. പദ്മശ്രീ പുരസ്‌കാരം ലഭിച്ച തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി, കർഷകനായ സത്യനാരായണ ബെലേരി തുടങ്ങിയവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
പൊതുരംഗത്തെ പ്രവർത്തനം കണക്കിലെടുത്താണ് ഒ രാജഗോപാലിന് പദ്മഭൂഷൺ നൽകിയത്. കേരളത്തിലെ ആദ്യ ബിജെപി എംഎൽഎയും മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയുമാണ് ഒ രാജഗോപാൽ. പുരസ്‌കാരം ദൈവഹിതമായി കാണുന്നുവെന്ന് ആയിരുന്നു പുരസ്‌കാര വാർത്ത അറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം.
സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായിക്ക് പദ്മശ്രീ പുരസ്‌കാരം നൽകിയത്. ആദ്യമായിട്ടാണ് തിരുവിതാംകൂർ രാജകുടുംബത്തിൽ പദ്മശ്രീ ലഭിക്കുന്നത്. പദ്മനാഭ സ്വാമിയുടെ അനുഗ്രഹമാണിതെന്ന് ആയിരുന്നു ഗൗരി ലക്ഷ്മി ബായിയുടെ ആദ്യ പ്രതികരണം.
കാസർകോട്ടെ പരമ്പരാഗത നെൽകർഷകനാണ് സത്യനാരായണ ബെലേരി. മരണാനന്തര ബഹുമതിയായി ജസ്റ്റീസ് ഫാത്തിമാ ബീവിക്കും പദ്മ ഭൂഷൺ സമ്മാനിച്ചു. ചിരഞ്ജീവി, വൈജയന്തിമാല ബാലി എന്നിവരാണ് പദ്മവിഭൂഷൺ ഏറ്റുവാങ്ങിയത്.
രണ്ട് പേർക്ക് പദ്മ വിഭൂഷണും ഒൻപത് പേർക്ക് പദ്മഭൂഷണും 56 പേർക്ക് പദ്മശ്രീയും സമ്മാനിച്ചു. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.