രാത്രി സമയങ്ങളിൽ ചിലപ്പോൾ ആകാശത്ത് തീപ്പൊരികൾ കാണാറുണ്ടല്ലേ, ക്ഷണനേരം കൊണ്ട് ഇവ അപ്രത്യക്ഷമാകുകയും ചെയ്യും. എന്താണ് സംഭവമെന്ന് ആലോചിച്ച് നടക്കുന്നവരും കുറവല്ല. ഇത്തരം തീപ്പൊരികളെയാണ് ഉൽക്കകൾ എന്ന് വിളിക്കുന്നത്. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ. സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂട് പിടിക്കുന്നു. സാധാരണ ഗതിയിൽ ഇവ അന്തരീക്ഷത്തിൽവെച്ച് കത്തിത്തീരും. ഏതാനും സെക്കൻഡുകൾ കൊണ്ട് കത്തിത്തീരുന്നതുകൊണ്ടാണ് അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്.
വരുന്ന ഉൽക്കകൾ വളരെ വലിയവയാണെങ്കിൽ അവ പൂർണമായും കത്തിത്തീരില്ല. അപ്പോൾ അവയുടെ അവശിഷ്ടങ്ങൾ ഭൂമിയിലെത്തും. ഇവയാണ് ഉൽക്കശിലകൾ. കുറഞ്ഞത് 4.5 കിലോഗ്രാം എങ്കിലും ഭാരമുള്ള ഉൽക്കശിലക്കേ ജ്വലനത്തെ അതിജീവിച്ച് സൂക്ഷ്മരൂപത്തിലെങ്കിലും ഭൂമിയിലെത്താനാവൂ. ടൺ കണക്കിന് ഭാരമുള്ള ഉൽക്കാശിലകളും അത്യപൂർവമായി ഭൂമിയിലെത്താറുണ്ട്. വലിയ ഉൽക്കകൾക്ക് ഉറച്ച ഭൂമിയിൽപോലും ആഴത്തിൽ ഗർത്തങ്ങളുണ്ടാക്കാൻ കഴിയും. അമേരിക്കയിലെ അരിസോണയിൽ 40,000 വർഷങ്ങൾക്ക് മുമ്പ് ഉൽക്കപതനത്തിലൂടെ രൂപപ്പെട്ട ബാരിഞ്ചർ ഗർത്തം വളരെ പ്രസിദ്ധമാണ്. ഉൽക്കപതനത്തിലൂടെയാണ് ചന്ദ്രന്റെയും ബുധന്റെയും ഉപരിതലത്തിൽ നിറയെ ഗർത്തങ്ങളുണ്ടായത്.
ഒരു മൈൽ വലുപ്പമുള്ള ഒരു ഉൽക്ക ഭൂമിയിലിടിച്ചാൽ അതുണ്ടാക്കുന്ന ആഘാതം മൂലം ലോകജനസംഖ്യയുടെ നാലിലൊന്ന് നശിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. അവയുടെ പിണ്ഡം, വേഗത, ഭൂമിയുടെ ഭ്രമണപരിക്രമണ വേഗത എന്നിവയെല്ലാം പരിഗണിച്ചാണ് ഈ കണക്കുകൂട്ടൽ. ഉൽക്കപതനങ്ങൾക്ക് ഭൂമിയിൽ വലിയ നാശനഷ്ടങ്ങൾ വിതക്കാനാവും. 1908-ൽ ഉത്തരസൈബീരിയയിലുണ്ടായ ഉൽക്കപതനത്തിൽ 50 ചതുരശ്ര കിലോമീറ്റർ വനം കത്തി നശിച്ചു, 80 ലക്ഷം മരങ്ങളാണ് നിലംപൊത്തിയത്. ചുഴലിക്കാറ്റ്, കടൽക്ഷോഭം എന്നിവയും ഇതിന്റഎ ഫലമായി സംഭവിച്ചിരുന്നു. 1947-ൽ സൈബീരിയയിൽ ഉണ്ടായ ഉൽക്കപതനത്തിൽ 150-ഓളം ഗർത്തങ്ങളാണ് രൂപപ്പെട്ടത്. ഉസൂരി പ്രദേശത്തു നിന്നും 37 ടണ്ണോളം ഉൽക്കാശിലകൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽപെട്ട 1745 കിലോഗ്രാം ഭാരമുള്ള സിഘോട്ട് ആലിൻ ആണ് ഗവേഷണാർഥം പരീക്ഷണശാലയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ ഉൽക്കാശില.















