തിരുവനന്തപുരം : കനത്ത മഴയിൽ തലസ്ഥാന നഗരി മുങ്ങിയതിന്റെ കുറ്റം കേന്ദ്രസർക്കാരിൽ ചുമത്തി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി . നഗരം വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതിനു പിന്നാലെയാണ് റഹീം കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയത് .
കാലാവസ്ഥാ കാര്യത്തിലും മോദി സർക്കാരിന് കേരളത്തോട് കടുത്ത അവഗണനയാണ്.രണ്ടു ദിവങ്ങളിലായി പെയ്ത അതിതീവ്ര മഴ പലജില്ലകളിലും ദുരിതം ഉണ്ടാക്കി.കാലാവസ്ഥാ വ്യതിയാനം കുറേക്കാലമായി നമ്മെ രൂക്ഷമായി വേട്ടയാടുകയാണ്.മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണെന്നാണ് റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം.എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്പ് നൽകാതിരുന്നത്?
.
കാലാവസ്ഥാ പ്രവചനത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന നൂതനമായ ഒരു റഡാർ പോലും കേരളത്തിലില്ല. കൊച്ചിയിലെ പഴയ ഒരു റഡാർ മിക്ക സമയത്തും ശരിയായി പ്രവർത്തിക്കുന്നില്ല, ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നതിന് ഡിജിറ്റൽ ഫോർമാറ്റിൽ ഡാറ്റ നൽകാത്ത പഴയ സംവിധാനമാണിത്.
തിരുവനന്തപുരത്തെ റഡാർ ഐഎസ്ആർഒയുടെ കീഴിൽ VSSCയിൽ ആയതിനാൽ എല്ലാ സമയത്തും കാലാവസ്ഥാ നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല. ഇനി നമ്മൾ മനസ്സിലാക്കേണ്ടത്,വടക്കൻ കേരളത്തിൽ ഒരിടത്തും കാലാവസ്ഥാ പ്രവചനത്തിനായി ഒരു റഡാർ പോലുമില്ല എന്ന കാര്യമാണ്! – എന്നുമാണ് എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.