ഇംഗ്ലണ്ടിനെ തകർത്ത് മികച്ച വിജയം കൈവരിച്ച അഫ്ഗാന് ഏകദിന ലോകകപ്പിലെ 16-ാം മത്സരത്തിൽ മൂക്കുകയറിട്ട് ന്യൂസിലാൻഡ്. 149 റൺസിനാണ് കിവീസ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് വിൽ യംഗ്, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ് എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 34.4 ഓവറിൽ 139 റൺസിന് പുറത്താകുകയായിരുന്നു.
ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലൻഡിനായി കാഴ്ചവെച്ചത്. ഡെവോൻ കോൻവേയ്-20 ഉം വിൽ യംഗ്-54 ഉം റൺസ് സ്വന്തമാക്കി. മൂന്നാമനായി എത്തിയ രചിൻ രവീന്ദ്ര 32 റൺസ് നേടി. നായകൻ ടോം ലാതത്തിന്റെ (68), ഗ്ലെൻ ഫിലിപ്‌സ് (71) എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ന്യൂസിലാൻഡിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള, നവീൻ ഉൾ ഹക്ക് എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. മുജീബുർ റഹ്‌മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ഓപ്പണർമാർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ന്യൂസിലാൻഡ് ബോളർമാർക്ക് മുന്നിൽ അടിപതറുകയായിരുന്നു. റഹ്‌മത്ത് ഷാ, അസ്മത്തുള്ള എന്നിവർ ഒഴികെ ഒരു ബാറ്റർമാർക്കും നിലയുറപ്പിക്കാൻ സാധിച്ചില്ല. ന്യൂസിലൻഡിനായി ഫർഗുസൻ, മിച്ചൽ സാന്റനർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും ട്രെൻഡ് ബോൾട്ട് രണ്ടും മാറ്റ് ഹെൻറി, രചിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്‌ത്തി.















