ന്യൂഡൽഹി: വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 84 സ്ഥാനാർത്ഥികളെ തീരുമാനിച്ച് ബിജെപി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിടും. ശേഷിക്കുന്ന 75 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയം തിരഞ്ഞെടുപ്പ് സമിതിയുടെ അടുത്ത യോഗത്തിൽ നടക്കുമെന്നും ബിജെപി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ , ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.
രാജസ്ഥാനിലെ 41 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഒക്ടോബർ ഒന്നിന് പാർട്ടി പുറത്തിറക്കിയിരുന്നു. ഒക്ടോബർ ഒന്നിന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിഇസി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ പേരുകൾ അന്തിമമാക്കിയത്.