ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 83 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഒക്ടോബർ ഒന്നിനാണ് പുറത്തിറങ്ങിയത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി ദേശീയ ഉപാദ്ധ്യക്ഷയുമായ വസുന്ധര രാജെ സിന്ധ്യ ഝൽരാപട്ടൻ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. ഇതേ മണ്ഡലത്തിൽ നിന്നാണ് കഴിഞ്ഞ തവണയും വസുന്ധരരാജെ സിന്ധ്യ ജനവിധി നേരിട്ടത്. വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു.
ഇന്ന് ഡൽഹിയിൽ ചേർന്ന പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 10 സ്ത്രീകളാണ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടികവർഗ വിഭാഗത്തിൽ നിന്നും 15 പേര് വീതം സ്ഥാനാർത്ഥി പട്ടകയിൽ ഇടം നേടി.
ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 41 സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിഇസി യോഗത്തിലാണ് ആദ്യ ഘട്ട പട്ടികയിലെ സ്ഥാനാർത്ഥികളുടെ പേരുകൾ അന്തിമമാക്കിയത്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നവംബർ 25-നും വോട്ടെണ്ണൽ ഡിസംബർ മൂന്നിനും നടക്കും.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് കടുത്ത സമ്മർദ്ദമാണ് സംസ്ഥാനത്ത് നേരിടുന്നത്. ചേർന്ന് പ്രവർത്തിക്കുമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും സച്ചിൻ പൈലറ്റിന്റെ നിലപാടുകളെ വിശ്വാസത്തിലെടുക്കാൻ ഗെഹ്ലോട്ട് തയ്യാറായിട്ടില്ല. ക്യാബിനറ്റ് മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ദയുടെ ആരോപണങ്ങളും സർക്കാരിനെ പിന്നോട്ടടിക്കുന്ന സ്ഥിതിയാണ് നിലവിൽ. ഇത്തരം പ്രതിസന്ധികൾ രാജസ്ഥാനിലെ കോൺഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.