കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം. മൂന്ന് ആർഎസ്എസ് പ്രവർത്തകരെയാണ് ആക്രമിച്ചത്. കരുനാഗപ്പള്ളിയിൽ ആർഎസ്എസ് പഥസഞ്ചലനം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെയായിരുന്നു അഞ്ജാതരുടെ ആക്രമണം. അക്ഷയ്, കിരൺ, മിഥുൻ ലാൽ എന്നിവർക്കാണ് പരിക്കേറ്റത്.
കരുനാഗപ്പള്ളി പുതിയ കാവിനു സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷയിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലിസ് അക്ഷയ് അടക്കമുള്ളവരുടെ മൊഴിയെടുത്തു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. തലശ്ശേരി കോടിയേരി മൂഴിക്കരയിൽ ശ്രേയസിൽ
ഷാജി ശ്രീധരന്റെ വീട്ടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. വീടിന്റെ മുറ്റത്താണ് ബോംബ് വീണത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാട് പറ്റിയിരുന്നു.