വാഷിംഗ്ടൺ: ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിച്ചെങ്കിൽ മാത്രമേ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ നടക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ. ബന്ദികളെ മോചിപ്പിക്കണം, അതിന് ശേഷം സംസാരിക്കാം എന്നാണ് വെടിനിർത്തൽ കരാറിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ബൈഡൻ പറഞ്ഞത്.
ഇസ്രായേലിൽ നിന്ന് തട്ടിക്കൊണ്ടു പോയ രണ്ട് സ്ത്രീകളെ കൂടി മോചിപ്പിച്ചതായി ഹമാസ് പറഞ്ഞതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന. ജൂഡിത്ത് മകൾ നതാലി എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. 222 ഓളം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 1400ഓളം പേരെ ഹമാസ് കൊന്നൊടുക്കിയതായാണ് ഇസ്രായേലിന്റെ ആരോപണം.
ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം ആരംഭിച്ചതായി ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. റെഡ് ക്രോസിന്റെ ഇടപെടൽ വഴി ഇരട്ട പൗരത്വമുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ഇസ്രായേലി സ്ത്രീകളെയാണ് ഹമാസ് വിട്ടയച്ചത്. രണ്ട് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ നാല് ബന്ദികളെയാണ് ഈജിപ്തിന്റേയും ഖത്തറിന്റേയും മധ്യസ്ഥശ്രമങ്ങളെ തുടർന്ന് ഹമാസ് വിട്ടയച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെയാണ് വിട്ടയച്ചതെന്നാണ് ഹമാസിന്റെ വിശദീകരണം.