പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഈ വർഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പമ്പ സാകേതം ഹാളില്‍ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി, മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
യോഗത്തിൽ ശബരിമല സേഫ്സോൺ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഡ്രൈവർമാർക്ക് റോഡുകൾ സുപരിചിതമാക്കുന്നതിനായി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തും. സൈന്‍ ബോര്‍ഡുകളും റിഫ്ളക്ടറുകളും ബ്ലിങ്കറുകളും കോണ്‍വെക്സ് ദര്‍പ്പണങ്ങളും ഹെല്പ് ലൈന്‍ നമ്പറുകളുള്ള ബോര്‍ഡുകളും വഴിയിലുടനീളം സ്ഥാപിച്ച് വാഹനങ്ങളിലെ സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് ആന്റണി രാജു പറഞ്ഞു.
ഡിസംബര്‍ അഞ്ചു വരെയുള്ള ആദ്യഘട്ടത്തില്‍ 140 ലോഫ്ലോർ നോണ്‍ എ സി, 60 വോള്‍വോ ലോ ഫ്ലോർ എസി, 15 ഡീലക്സ്, 245 സൂപ്പര്‍ഫാസ്റ്റ്-ഫാസ്റ്റ് പാസഞ്ചര്‍, 10 സൂപ്പര്‍ എക്സ്പ്രസ്, മൂന്ന് ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസുകൾ ക്രമീകരിക്കും. ഡിസംബര്‍ ആറു മുതലുള്ള രണ്ടാംഘട്ടത്തില്‍ 140 നോണ്‍ എ സി ലോ ഫ്ളോര്‍, 60 വോള്‍വോ എ സി ലോഫ്ലോർ, 285 ഫാസ്റ്റ് പാസഞ്ചര്‍-സൂപ്പര്‍ ഫാസ്റ്റ്, 10 സൂപ്പര്‍ എക്സ്പ്രസ്, 15 ഡീലക്സ്, മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസുകളും സര്‍വീസ് നടത്തും. മകരവിളക്ക് കാലഘട്ടത്തില്‍ വിവിധ ഇനത്തിലുള്ള 800 ബസുകള്‍ സര്‍വീസിനായി വിനിയോഗിക്കും.
ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തിൽ 14 സ്പെഷ്യൽ സർവീസ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂർ, കൊട്ടാരക്കര, പമ്പ, പുനലൂർ, അടൂർ, തൃശ്ശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യൽ സർവീസ് സെന്ററുകൾ. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളിൽ നിന്നും ഡിമാൻഡ് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. 40-ൽ കൂടുതൽ യാത്രക്കാർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഏത് സ്ഥലത്ത് നിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ശബരിമല ദർശനത്തിനായുള്ള വെര്‍ച്വൽ ക്യൂ സംവിധാനത്തില്‍ കെഎസ്ആർടിസി ടിക്കറ്റുകൾ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ കെഎസ്ആർടിസി ബസുകൾക്ക് പാർക്കിംഗ് സൗകര്യവും ഹെൽപ്പ് ഡെസ്ക്കും ആവശ്യാനുസരണം ചാർട്ടേഡ് ട്രിപ്പുകളും ക്രമീകരിക്കും. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ കൂടുതൽ ബസ്സുകൾ അറ്റകുറ്റപണികൾ തീർത്ത് സർവീസിന് സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉന്നതതല യോഗത്തില്‍ റോഡ് സുരക്ഷാ കമ്മീഷണറും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായ എസ്. ശ്രീജിത്ത് ഐപിഎസ്, ജില്ലാ കളക്ടർ എ. ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, കെഎസ്ആര്‍ടിസി സിഎംഡി (ഇന്‍ചാര്‍ജ്) പ്രമോജ് ശങ്കര്‍, ജനപ്രതിനിധികൾ, ദേവസ്വം ബോർഡ്,വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.