ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിലെ ആരോപണങ്ങൾ ഭാഗികമായി അംഗീകരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഹിരാനന്ദനിക്ക് തന്റെ പാർലമെന്റ് ലോഗിൻ നൽകിയെന്നും സമ്മാനമായി ലഭിച്ചത് ഒരു സ്‌കാർഫും കുറച്ച് ലിപ്സ്റ്റിക്കുകളും ഐ ഷാഡോയും മാത്രമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. എന്നാൽ ലോഗിൻ ഹിരാനന്ദാനി ഉപയോഗിച്ചിട്ടില്ലെന്നാണ് മൊയ്ത്ര പറയുന്നത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങൾ വാങ്ങിയെന്ന ആരോപണത്തിൽ സംസാരിക്കുകയായിരുന്നു മൊയ്ത്ര.
പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി വിഷയത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൊയ്ത്ര ഇത് പറഞ്ഞത്. ലോക്സഭാ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സ്വന്തം ചോദ്യങ്ങളാണ് പോസ്റ്റ് ചെയ്തതെന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങൾ നിഷേധിക്കുന്നതായും മൊയ്ത്ര പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൊയ്ത്രയുടെ വാദങ്ങൾ.
മൊയ്ത്രയോട് ഒക്ടോബർ 31-ന് ഹാജരാകണമെന്നാണ് പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അന്നേദിവസം മുൻ നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും എത്താൻ സാധിക്കില്ലെന്നുമാണ് മൊയ്ത്ര അറിയിച്ചത്. ഇതേത്തുടർന്ന് കമ്മിറ്റി സമയം നീട്ടിനൽകിയിരുന്നു. വരുന്ന നവംബർ രണ്ടിലേക്കാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ഗുരുതര പ്രശ്‌നമാണെന്നും എത്താത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കുമെന്നും എത്തിക്ക്‌സ് കമ്മിറ്റി അറിയിച്ചു.
മോയ്ത്രയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്നും പാർലമെന്ററി പദവിയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും എത്തിക്സ് കമ്മിറ്റി പറഞ്ഞിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയും അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയും തൃണമൂൽ എംപിക്കെതിരെ മൊഴി രേഖപ്പെടുത്തുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.