മാദ്ധ്യമപ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ നടനും, മുൻ എം പിയുമായിരുന്ന സുരേഷ്ഗോപിയ്ക്ക് പിന്തുണ അറിയിച്ച് സംവിധാനയകനും പ്രശസ്ത ഛായാഗ്രഹകനുമായ അഴകപ്പൻ. സുരേഷ് ഗോപിയോടൊപ്പം ഒരു സിനിമ പോലും ചെയ്തിട്ടില്ലെന്നും മനുഷ്യ ബന്ധങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഈ വിഷയത്തിൽ അഭിപ്രായം പങ്കുവെക്കുന്നതെന്നും അഴകപ്പൻ പറഞ്ഞു. മൃദു സ്വഭാവമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മലയാള സിനിമയിലെ എല്ലാവർക്കും അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് അറിയാം. സുരേഷ് ഗോപി ദുരുദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ല, അതുകൊണ്ടാണ് സുരേഷ് ഗോപിയ്ക്കെതിരായ ഉയർന്ന ആരോപണങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിയാത്തത്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സഹായം ഞാൻ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞതാണ്. കൊറോണ കാലത്ത് എന്റെ സുഹൃത്ത് റസാഖിന്റെ എട്ട് മാസം ഗർഭിണിയായിരുന്ന മകളെ മസ്കറ്റിൽ നിന്ന് നാട്ടിലെത്തിക്കുന്നതിന് അദ്ദേഹം വളരെയധികം സഹായിച്ചു. ഇന്ത്യൻ അംബാസഡറുമായി സംസാരിക്കുകയും ഞങ്ങളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. സ്വന്തം മകളെ പോലെ കണ്ടാണ് അദ്ദേഹം സഹായിച്ചത്. റസാഖ് നന്ദി പറഞ്ഞപ്പോൾ എന്നോട് നന്ദി പറയരുതെന്നും എന്റെ സ്വന്തം മകൾക്ക് വേണ്ടി ചെയ്യുന്നതായി ഞാൻ കരുതുന്നു എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്’
അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അതിനാൽ തന്നെ നിഷേധാത്മക ചിന്തകളോടെയാണ് ചെയ്തതെന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കില്ല. സാഹചര്യം തെറ്റിദ്ധരിക്കപ്പെട്ടയതായാണ് ഞാൻ കരുതുന്നത്. വനിതാ മദ്ധ്യമപ്രവർത്തകയോട് അദ്ദേഹം സൗമ്യമായി മാപ്പ് ചോദിച്ചിട്ടുണ്ട്. ദയവായി ക്ഷമിക്കുക മറക്കുക- അഴകപ്പൻ പറഞ്ഞു.