ലോകത്ത് കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ നഷ്ടം സംഭവിച്ചത് മുസ്ലീം സമൂഹത്തിനാണെന്ന് തവനൂർ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ. ഇസ്രായേലും അമേരിക്കയും ചേർന്ന് ലോകത്ത് പോക്രിത്തരമാണ് നടത്തുന്നതെന്നും കമ്യൂണിസ്റ്റ് ചേരിയുണ്ടായിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജലീലിന്റെ വാദം.
സോവിയറ്റ് യൂണിയൻ നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് ചേരി ഇന്ന് ലോകത്തില്ല. ഉണ്ടായിരുന്നെങ്കിൽ ഇറാഖിൽ സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്ന സാഹചര്യം വരുമായിരുന്നില്ല. ഗദ്ദാഫി കൊല്ലപ്പെടില്ലായിരുന്നു. പാലസ്തീനെ ഇസ്രായേൽ ആക്രമിക്കില്ലായിരുന്നു എന്നെല്ലാമാണ് ജലീൽ പറഞ്ഞത്. മാർക്‌സിസ്റ്റുകാരണ് മുസ്ലീം സമുദായത്തിന് നേരെയുള്ള ആക്രമണങ്ങളെ തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സ്ഥിതിയും സമാനമാണ്. മുസ്ലിം സമൂഹത്തെ അക്രമിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതും മുസ്ലിം വിഷയങ്ങൾ രാജ്യസഭയിലും ലോക്‌സഭയിലും ഉയർത്തുന്നതും കമ്യൂണിസ്റ്റുകാരാണെന്ന് ജലീൽ പറഞ്ഞു. തങ്ങൾ ശബ്ദം ഉയർത്തുന്നില്ലെങ്കിൽ മുസ്ലീം സമൂഹത്തിന് വേണ്ടി ശബ്ദമുയർത്താൻ ആരുമുണ്ടാകില്ല. ലീഗ് ശബ്ദമുയർത്തുമെന്ന് പറയാൻ കഴിയില്ലെന്നും കാരണം ലീഗ് ഇപ്പോൾ തന്നെ ശബ്ദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ ഇടത് സർക്കാരിന് മുസ്ലീം സംഘടനകളിൽ നിന്നും ലഭിക്കുന്ന പിന്തുണയെന്നും ജലീൽ കൂട്ടിച്ചേർത്തു.
അതേസമയം, മുസ്ലീം സമുദായത്തിന്റെ സംരക്ഷകരാണ് ഇടതുപക്ഷമെന്ന് തെളിയിക്കാൻ ഹമാസിന്റെ ഭീകരാക്രമണത്തെ പോലും അപലപിക്കാതെ എൽഡിഎഫ് മുന്നോട്ടു പോകുന്നതിനിടെയാണ് സർക്കാരിന്റെ പ്രീണന മനോഭാവം വ്യക്തമാക്കുന്ന പ്രതികരണവുമായി കെടി ജലീൽ എത്തിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഉന്നംവെക്കുന്ന സിപിഎമ്മും കോൺഗ്രസും ഇതിനായി ന്യൂനപക്ഷ ഭീകരതയെ പോലും വെള്ളപൂശുന്ന നിലപാടുകൾ സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇസ്രായേൽ – ഹമാസ് യുദ്ധത്തിലും ഭീകരതയെ അനുകൂലിക്കുന്ന നിലപാട് ഇരുകക്ഷികളും സ്വീകരിച്ചത്. മുസ്ലീം സമുദായത്തിലുള്ളവർക്ക് വേണ്ടി ശബ്ദമുയർത്താൻ കമ്യൂണിസ്റ്റുകാരാണുള്ളതെന്ന് ജലീലടക്കമുള്ള ഇടത് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് ഈ പ്രീണനത്തിന് പിറകിലുള്ളതെന്ന വിമർശനവും ശക്തമാകുകയാണ്.