കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിക്കുക. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ശ്രീകോവിലിന് മുൻപിൽ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വീഡിയോ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചിരുന്നു. നറുക്കെടുപ്പിനായി ഉപയോഗിച്ച കടലാസ് തുറന്ന നിലയിലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. കടലാസ് തുറന്നിരുന്നത് മനപൂർവ്വമാകണമെന്നില്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹാജരാക്കിയ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഹർജിക്കാർക്ക് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തിരഞ്ഞടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി അഡ്വ. ഷാബു ശ്രീധർ മുഖേനയാണ് ഹർജി നൽകിയത്.