ദിസ്പൂർ: ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക് അസമിലെത്തി. അസം വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വീകരിച്ചു. ഔപചാരികമായ സ്വീകരണമാണ് ഭൂട്ടാൻ രാജാവിന് നൽകിയത്. മൂന്ന് ദിവസമാണ് അദ്ദേഹം അസമിൽ സന്ദർശനം നടത്തുക.
ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗുവാഹത്തിയിലെ ഭൂട്ടാൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കും. ശേഷം മുഖ്യമന്ത്രിയുമായി ഭൂട്ടാൻ രാജാവ് കൂടിക്കാഴ്ച നടത്തും. അസം ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയയുടെ നേതൃത്വത്തിൽ നിരവധി സാംസ്കാരിക പരിപാടികളും അത്താഴവിരുന്നും തലസ്ഥാനത്ത് സംഘടിപ്പിക്കും.
കാസിരംഗ ദേശീയ ഉദ്യാനവും ഭൂട്ടാവും രാജാവ് സന്ദർശിക്കും. ഭൂട്ടാൻ രാജാവിന്റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കുമെന്ന് ഹിമന്ത ശർമ്മ എക്സിൽ കുറിച്ചു. നവംബർ അഞ്ചിന് അദ്ദേഹം ജോർഹട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെടും.