കാലിഫോർണിയ: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ സൂത്രധാരനും ഗുണ്ടാ നേതാവുമായ ഗോൾഡി ബ്രാർ യുഎസിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കാലഫോർണിയയിലെ ഹോട്ടൽ ഫെയർമൗണ്ടിൽ വച്ച് ദല്ലാ ലഖ്ബീർ സംഘത്തിലെ ആക്രമണത്തിലാണ് ഗോൾഡി ബ്രാർ കൊല്ലപ്പെട്ടതെന്നാണ് വിവരം. രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ ഉദ്യോഗസ്ഥരും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഗ്രൂപ്പായ ബബ്ബർ ഖൽസ ഇന്റർനാഷണലിലെ അംഗമായ ഗോൾഡി ബ്രാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആ വർഷം ആദ്യം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്‌ട്ര ബന്ധങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് ഗോൾഡി ബ്രാർ.
സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗോൾഡി ബ്രാറിനെതിരെ
ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയായ ബ്രാർ എന്ന സതീന്ദർജീത് സിംഗ് 2017-ലാണ് സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിയത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ സജീവ അംഗം കൂടിയാണ് ഇയാൾ.
ബിഷ്‌ണോയി ജയിലിൽ കഴിയുമ്പോൾ, കാനഡയിൽ ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് ബ്രാറായിരുന്നു. ദേശീയവാദികളായ നേതാക്കളെ ഭീഷണിപ്പെടുത്തുക, മോചന ദ്രവ്യം ആവശ്യപ്പെടുക, പഞ്ചാബിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുക, ഭീകരവാദവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുക, ലക്ഷ്യം വച്ചുള്ള കൊലപാതകം നടത്തുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ഗോൾഡി ബ്രാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.