തിരുവനന്തപുരം: സേവനപ്രവർത്തനങ്ങളിൽ ആകൃഷ്ടയായി രണ്ട് കോടിയുടെ സ്വത്ത് സേവാഭാരതിക്ക് നൽകി മുൻ ബാങ്ക് ഉദ്യോഗസ്ഥ. തിരുവനന്തപുരം പട്ടം സ്വദേശിയായ രജനിയാണ് തന്റെ സ്വത്തുക്കള്‍ മരണശേഷം സേവാഭാരതിക്ക് നല്‍കിയത്. ഏറ്റുമാനൂരിലെ ഡോ. രാജശേഖരന് നായര്‍ തന്റെ സ്വത്തുകൾ സേവാഭാരതിക്കു നല്കിയ വിവരം അറിഞ്ഞതോടെയാണ് തന്റെ സ്വത്തുക്കളും നൽകാൻ രജനി തീരുമാനമെടുത്തത്.
അവിവാഹിതയായ രജനി അച്ഛനമ്മമാരുടെ മരണശേഷം ഒറ്റയ്ക്കായിരുന്നു താമസം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ ഉദ്യാഗസ്ഥയായിരുന്നു ഇവർ. അജ്ഞാതരോഗം പിടിപെട്ട് കിടപ്പിലായതോടെ ജോലിയില്‍ നിന്നും വിരമിച്ചു. തുടർന്ന് കുറച്ച് കാലം ബന്ധുക്കൾ സഹായിച്ചെങ്കിലും
അതിനു ശേഷം ബന്ധുക്കള്‍ രജനിയുടെ പരിചരണത്തിനായി സേവാഭാരതിയുമായി ബന്ധപ്പെടുകയായിരുന്നു.
ശേഷം സേവാഭാരതിയുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം രജനിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. സേവാഭാരതിയുടെ സാന്ത്വന തണലില്‍ കുറച്ച് കാലമാണ് രജനി ഉണ്ടായിരുന്നത്. ഈ കാലയളവിൽ സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ആകൃഷ്ടയാവുകയായിരുന്നു. സേവാഭാരതി നടത്തുന്ന ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതോടുകൂടി തന്റെ സ്വത്തുക്കൾ മരണശേഷം സേവാഭാരതിക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.
ചാലക്കുഴി മെഡിക്കല്‍ കോളജ് റോഡില്‍ ഏഴ് സെന്റ് സ്ഥലവും അതിലുള്ള പുലരി എന്ന ഇരുനില കെട്ടിടവും ബാക്കി സ്വത്തുക്കളുമാണ് സേവാഭാരതിയുടെ പേരില്‍ എഴുതിയത്. സ്വത്തുക്കള്‍ സേവാഭാരതിക്ക് നല്‍കിക്കൊണ്ടുള്ള രജനിയുടെ സമ്മതപത്രം ബന്ധുക്കള്‍ കൈമാറി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് രജനി ലോകത്തോട് വിടപറഞ്ഞത്.
രജനിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സേവാഭാരതി മെഡിക്കൽ കോളേജിലുള്ള പുലരിയിൽ പ്രവർത്തനം ആരംഭിക്കും. പാലിയേറ്റീവ് കെയര്‍, വയോജനകേന്ദ്രം, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും സേവാഭാരതി പുലരിയില്‍
തുടങ്ങുന്നത്.