തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കോടികൾ ചിലവിഴിച്ച് കേരളീയം നടത്തുന്ന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ധൂർത്തിന് കുറവൊന്നുമില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
ഭരണഘടനാപരമായി എന്തെങ്കിലും സംശയമുണ്ടങ്കിൽ ആർക്ക് വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം. സുപ്രീം കോടതി ചോദിക്കുമ്പോൾ തന്റെ ഉത്തരവാദിത്ത്വത്തെ കുറിച്ച് മറുപടി നൽകുന്നതയിരിക്കും. സർവ്വകാലശാല ബില്ല് പാസാക്കുന്നത്തിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. എന്നാൽ അതുണ്ടായില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ എന്റെ നിലപാടിൽ മാറ്റമുണ്ടാകില്ല. എല്ലാ ഭരണഘടന സീമകളും സർക്കാർ ലംഘിക്കുന്നു.
ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് പിണറായി സർക്കാർ. പെൻഷൻ നൽകുന്നില്ല. മോശം സാമ്പത്തികാവസ്ഥയിലൂടെയാണ് സംസ്ഥാനം ഇന്ന് കടന്ന് പോകുന്നതെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സർക്കാർ പറയുന്നത് ശരിയാണെങ്കിൽ മാദ്ധ്യമങ്ങൾ അത് വിശ്വസിച്ചോളൂ’ എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.