തിരുവനന്തപുരം: ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ നടക്കുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിനെ കുറിച്ച് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ ഏറ്റവും വലിയ ആയുർവേദ അക്കാദമിക് സമ്മേളനമാണ് തലസ്ഥാനത്ത് നടക്കിനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ആയുർവേദത്തിന്റെ വ്യാപാര വ്യവസായ മേഖലയിൽ ബന്ധപ്പെട്ടിട്ടുള്ള ആളുകൾ ഒരുമിച്ച് വരുന്ന സമ്മേളനമാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ. ആയുർവേദ മേഖലകളിലെ അവസരങ്ങൾ, പ്രത്യേകതകൾ ആവശ്യകതകൾ, സാധ്യതകൾ ഇതെല്ലാം പരിശോധിക്കാനും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനുമൊക്കെ സാധിക്കുന്ന വേദിയാണിത്. 23 അന്താരാഷ്ട്ര പങ്കാളികൾ സമ്മേളനത്തിന്റെ ഭാഗമാകും.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനുമായി ചേർന്നുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ ആയുർവേദത്തിന്റെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരങ്ങൾ ഈ സമ്മേളനത്തിലൊരുക്കുന്നു. ആയുർവേദ മേഖലയുടെ അടിസ്ഥാന തത്ത്വങ്ങൾ ഉൾക്കൊണ്ട് പോഷകാഹാര വിദഗ്ദന്മാർ തയാറാക്കുന്ന ആയുർവേദത്തിന്റെ രുചികൾ നമ്മുടെ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താമെന്നത് വിശദീകരിക്കുന്നു. 2000 ത്തിലധികം ശാസ്ത്രീയ പ്രബന്ധങ്ങളുടെ അവതരണവും ഫെസ്റ്റിവലിൽ ഉണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു.
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പും സംയുക്തമായി ചേർന്നാണ് സമ്മേളനം നടത്തുന്നത്. ആയുർവേദത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം പേർ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴായിരത്തോളം പേരെ എത്തിക്കുക എന്നത് ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ പദ്ധതി. രാജ്യത്തിലെ എല്ലാ ആയുർവേദ കലാശാലകളിലും ആയുർവേദ ഗ്രൂപ്പുകൾ എത്തി അവിടെയെല്ലാം ആയുർവേദത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.