പാലക്കാട്: ഷൊർണൂരിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. 12 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്. തലശേരി സ്വദേശി ടി.കെ നൗഷാദ്, കോഴിക്കോട് ചെമ്മരത്തൂർ സ്വദേശി സുമേഷ് കുമാർ എന്നിവരാണ് പിടിയിലായത്. 227 ഗ്രാം എംഡിഎംഎ പ്രതികളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ലഹരി ഇടപാടിനായി ഷൊർണൂരിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്‌ട്രേഷൻ കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്ക് വൻ തോതിൽ മയക്കുമരുന്ന് എത്തിക്കുന്ന റാക്കറ്റിൽ ഉൾപ്പെട്ടവരാണെന്നാണ് സൂചന. പ്രതി നൗഷഷാദിന് ബെംഗളൂരു കേന്ദ്രീകരിച്ച് ഓൺലൈൻ ബിസിനസ് വ്യാപാരമാണ്. ഇതിന്റെ മറവിലാണ് പ്രതികൾ മയക്കുമരുന്ന് വിറ്റിരുന്നതെന്നും നൗഷാദിന്റെ വാഹനം കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ലഹരി മരുന്നുകളുടെ ഉറവിട കേന്ദ്രവും പ്രതികളുടെ മറ്റു ശൃംഖലകളും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.