കൊച്ചി: കാപ്പ ചുമത്തി കരുതൽ തടങ്കിലാക്കിയ പൂമ്പാറ്റ സിനിയെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പള്ളുരുത്തി സ്വദേശിനി ശ്രീജയെയാണ് കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ ഇവർ പൂമ്പാറ്റ സിനി എന്നാണ് അറിയപ്പെടുന്നത്. 6 മാസത്തെ കരുതൽ തടങ്കൽ അവസാനിക്കാൻ ഒരു മാസം ബാക്കി നിൽക്കെയാണ് പ്രതിയെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
19-ലധികം തട്ടിപ്പുകേസിൽ പ്രതിയായ പൂമ്പാറ്റ സിനിയെ കഴിഞ്ഞ ജൂണിലാണ് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കരുതൽ തടവിലാക്കാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ തന്റെ മകൾ പൂർണ ഗർഭിണിയാണെന്നും മകളെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും പറഞ്ഞ് സിനി കോടതിയിൽ ഹർജി നൽകി. സിനിയുടെ ഹർജി പരിഗണിച്ച കോടതി കരുതൽ തടങ്കൽ ഒഴിവാക്കാൻ ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.