ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിനെ ആക്രമിച്ച ഹമാസിന്റെ നക്ബ യൂണിറ്റിലെ അംഗങ്ങളായ നിരവധി ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗാസയിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇവരെ ഇല്ലാതാക്കിയെന്നാണ് ഐഡിഎഫ് അറിയിച്ചിരിക്കുന്നത്.
നക്ബ യൂണിറ്റ് കമാൻഡർ അഹമ്മദ് മൂസ, വെസ്റ്റേൺ ജബലിയയിലെ കമാൻഡറായ ഒമർ അൽഹന്ദി എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ 252 ഡിവിഷനിൽ നിന്നുള്ള ഐഡിഎഫ് റിസർവ്വ് അംഗങ്ങൾ തങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തയ്യാറെടുക്കുകയായിരുന്ന 19 ഹമാസ് ഭീകരരെ കഴിഞ്ഞ രാത്രി കൊലപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾക്ക് നേരെയുള്ള ആക്രമണം കടുപ്പിച്ച ഇസ്രായേൽ സേനാംഗങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറും കണ്ടെത്തി നശിപ്പിച്ചു. സാധാരണക്കാരെ മറയാക്കിയാണ് ഹമാസ് ആക്രമണം നടത്തുന്നതെന്നും ഐഡിഎഫ് ആരോപിച്ചു. ആളുകൾക്ക് തിങ്ങിപ്പാർക്കുന്ന മേഖലയ്‌ക്ക് സമീപത്തായാണ് കഴിഞ്ഞ ദിവസം റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്. ഹമാസിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിൽ ഭൂരിഭാഗവും നശിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു.