ജയ്പൂർ : രാജസ്ഥാനിലെ ദൗസയിൽ കോൺസ്റ്റബിളിന്റെ 5 വയസ്സുള്ള മകളെ സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തു. ലാൽസോട്ടിലെ രാഹുവാസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ് (54) ആണ് സ്റ്റേഷനിലെ കോൺസ്റ്റബിളിന്റെ മകളെ പീഡനത്തിനിരയാക്കിയത് .
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഭൂപേന്ദ്ര സിങ് നിർബന്ധിച്ച് സമീപത്തുള്ള സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . മിനിറ്റുകൾക്ക് ശേഷം കരഞ്ഞ് കൊണ്ടു വന്ന കുട്ടിയെ കണ്ട് അമ്മ വിവരങ്ങൾ തിരക്കുകയും സംഭവം ഭർത്താവിനെ അറിയിക്കുകയുമായിരുന്നു . കുട്ടിയുടെ പിതാവായ കോൺസ്റ്റബിൾ പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയപ്പോൾ, എഎസ്ഐ ഛോട്ടാലാലും കോൺസ്റ്റബിൾ ടിക്കാറാമും ചേർന്ന് മർദ്ദിച്ചു അവശനാക്കി.
എന്നാൽ സംഭവം അറിഞ്ഞതോടെ ഗ്രാമവാസികൾ പോലീസ് സ്റ്റേഷൻ വളഞ്ഞു. ആളുകൾ പോലീസ് സ്റ്റേഷന്റെ മേൽക്കൂരയിൽ കയറി. തുടർന്ന് പോലീസിന് അധിക സേനയെ വിളിക്കേണ്ടി വന്നു. നിരവധി സ്ത്രീകൾ അകത്ത് കയറി സബ് ഇൻസ്പെക്ടറെ മർദ്ദിക്കുകയും പോലീസ് സ്റ്റേഷന്റെ വാതിലുകൾ തകർത്ത് പ്രതിയെ പുറത്ത് കൊണ്ടുവന്ന് റോഡിലേക്ക് വലിച്ചിഴക്കുകയും ചെയ്തു .
ഈ സംഭവത്തിന്റെ വീഡിയോയും ദൃശ്യങ്ങളും ഇപ്പോൾ വൈറലായിരിക്കുകയാണ്. ഏറെ പണിപ്പെട്ടാണ് പോലീസ് പ്രതിയെ ജനക്കൂട്ടത്തിൽ നിന്ന് മോചിപ്പിച്ച് ദൗസ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയേയും ദൗസ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.