മോഹൻലാലിനൊപ്പം കുറെയധികം വർക്ക് ചെയ്താൽ ആർക്കായാലും അദ്ദേഹത്തിനോട് പ്രേമം തോന്നിപോകുമെന്ന്ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തനിക്ക് മോഹൻലാലിനോട് പ്രണയം തോന്നാൻ അഭിമന്യു സിനിമയും ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാന രചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്. മാസങ്ങൾക്ക് മുമ്പുള്ള അഭിമുഖം ഇപ്പോഴാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ച് തുടങ്ങിയത്.
‘കമലദളത്തിലെ അതി മനോഹരമായ സിറ്റുവേഷൻ എന്നു പറയുന്നത്, നീ ഉണരാത്തതെന്തേ… പ്രിയേ എന്ന് ചോദിക്കുന്ന ലാലിന്റെ ആ പരിവേദനമാണ് ആ സിനിമയുടെ ജീവൻ. കമലദളത്തിൽ മുഴുവൻ അതാണ്.. അത് ഉള്ളതുകൊണ്ടാണ് ആ സിനിമ സൂപ്പർ ഹിറ്റായത്. അതിൽ മനോഹരമായ പാട്ട് ചെയ്യാൻ ലോഹി എന്നെ വളരെ അധികം സപ്പോർട്ട് ചെയ്തു.
പ്രിയദർശന്റെ രണ്ട് സിനിമ ചെയ്തതിന് ശേഷമാണ് അഭിമന്യുവിന്റെ തീം എന്നോട് പറയുന്നത്. രവിയേട്ടനായിരുന്നു അതിന്റെ മ്യൂസിക്. ഞങ്ങൾ മദ്രാസിൽ പോയിട്ട് ആ സിനിമയുടെ പ്രൊഡ്യൂസറുടെ ഫ്ലാറ്റിൽ താമസിച്ചാണ് അതിലെ പാട്ടുകൾ കംപോസ് ചെയ്യുന്നത്. അതിലെ പാട്ടുകളെല്ലാം അതി മനോഹരമായിരുന്നു. കണ്ടു ഞാൻ മിഴികളിൽ…., രാമായണക്കാറ്റേ…. എന്ന പാട്ട് മെലഡികളിൽ സൂപ്പർ ഹിറ്റാണ്. അന്ന് മലയാളം മാഷുമാരൊക്കെ എന്നോട് ചോദിച്ചിരുന്നു രാമായണക്കാറ്റേ എന്നുള്ളത് ഏത് പുസ്തകത്തിലുള്ളതാണ്, അങ്ങനെയൊക്കെ ഉണ്ടോ എന്ന്. അത് ഞാൻ ഉണ്ടാക്കിയതാണ്… പക്ഷേ അത് സൂപ്പർ ഹിറ്റായി. ഞാൻ അവരോട് പറഞ്ഞു, രാമയണക്കിളി ഉണ്ടെങ്കിൽ രാമായണക്കാറ്റും ഉണ്ട്. നിങ്ങൾ കിളി ശരിയാക്ക് ഞാൻ കാറ്റ് ശരിയാക്കാം എന്നായിരുന്നു. അത്പോലെ തന്നെയാണ് ഗണപതി പപ്പാ മോറിയ… അതും മനോഹരമായിരുന്നു.
അഭിമന്യു എന്ന സിനിമ അതിമനോഹരമായി പ്രിയൻ ചെയ്തിട്ടുണ്ട്. സുന്ദരമായി ലാലും ഗീതയും അഭിനയിച്ചിട്ടുമുണ്ട്. ലാലിനോട് എനിക്ക് പ്രേമം തോനുന്ന അഭിനയമായിരുന്നു അത്. ലാലിനോടൊപ്പം കുറെ വർക്ക് ചെയ്താൽ ആരായാലും ലാലിന്റെ പ്രേമി ആകും. ഞാനും അങ്ങനെ ഒരു പ്രേമിയാണ്. അതിന് അഭിമന്യു സിനിമയും ഒരു കാരണമാണ്.’- കൈതപ്രം പറഞ്ഞു.
1991ലാണ് പ്രിയദര്‍ശന്റെ അഭിമന്യു എന്ന ചിത്രം പുറത്തിറങ്ങിയത്. മോഹൻലാല്‍ ഹരികൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയത്. ടി ദാമോദരൻ മോഹൻലാലിന്റെ അഭിമന്യുവിനായി തിരക്കഥ എഴുതിയപ്പോള്‍ ശങ്കറും ഒരു പ്രധാനപ്പെട്ട വേഷത്തിലുണ്ടായിരുന്നു. മികച്ച നടനുള്ള കേരള ചലച്ചിത്ര അവാര്‍ഡ് അഭിമന്യുവിലൂടെ മോഹൻലാലിന് ലഭിച്ചിരുന്നു. ഗീതയ്‍ക്കും മോഹൻലാലിനും ശങ്കറിനും പുറമേ ചിത്രത്തില്‍ ജഗദീഷ്, കൊച്ചിൻ ഹനീഫ, മഹേഷ് ആനന്ദ്, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങൾ ചെയ്തിരുന്നു. ബികെ മേനോനായിരുന്നു ചിത്രം നിർമ്മിച്ചത്. സംഗീത സംവിധാനം രവീന്ദ്രനും ഛായാഗ്രാഹണം ജീവയുമായിരുന്നു.