തിരുവനന്തപുരം: കാണാതായ വളർത്തുനായയെ കണ്ടെത്തി സ്‌കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോയ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പനങ്ങോട് സ്വദേശി അനിൽ കുമാറാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഇയാളുടെ വളർത്തുനായ അർജുനെ നാല് മാസം മുൻപായിരുന്നു കാണാതായത്. ഇന്നലെ മുട്ടയ്‌ക്കാട് ചിറയിൽ ഭാഗത്ത് വച്ചാണ് അനിൽ കുമാർ അർജുനെ കണ്ടെത്തിയത്.
തുടർന്ന് വീട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സുഹൃത്തിനോട് വാഹനം ആവശ്യപ്പെട്ടു. എന്നാൽ സുഹൃത്ത് എത്തുന്നതിന് മുൻപ് അനിൽ സമീപത്തു നിന്ന് കയർ വാങ്ങി നായയുടെ കഴുത്തിൽ കെട്ടിയ ശേഷം സ്‌കൂട്ടറിന്റെ പിൻ വശത്തും കെട്ടി ഓടിച്ചു പോകുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് ഇയാളുടെ പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ശേഷം വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
വിഴിഞ്ഞം പോലീസ് വീട്ടിലെത്തി ഉടമയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം നായയെ പരിശോധനയ്‌ക്ക് വിധേയനാക്കി. പരിശോധിച്ചതിൽ നായയ്‌ക്ക് മറ്റ് മുറിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. മറ്റു കുഴപ്പങ്ങളുണ്ടോ എന്ന് അറിയാനായി വെറ്ററിനറി ഡോക്ടറെയും കാണിച്ച് പരിശോധന നടത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നായയെ ഉപദ്രവിക്കാൻ ശ്രമിച്ചതല്ലെന്നും രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുകയാണ് ചെയ്തതെന്നും അനിൽകുമാർ പറഞ്ഞു.
കാണാതായ സ്വന്തം നായയെ കിട്ടിയപ്പോൾ എത്രയും വേഗം വീട്ടിൽ എത്തിക്കണം എന്നാണ് തോന്നിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ തനിക്കും കുടുംബത്തിനും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണെന്നും അനിൽ കുമാർ പറയുന്നു.