ബെംഗളൂരു: ടെലികോം കമ്പനികൾ, ബാങ്കുകൾ, ഹെൽത്ത് കെയർ, എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ പുതിയ ഡാറ്റാ നിയമമായ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രകാരം ഇത് കുറ്റകരമാണ്.
നിലവിൽ പല ബാങ്കുകളും ഹോസ്പിറ്റലുകളും മറ്റ് സ്ഥാപനങ്ങളും ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് എന്നീ സേവനങ്ങൾക്കായി വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാറുണ്ട്. മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് കൈമാറേണ്ടി വരുന്നത്. ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ ഒന്നിലധികം സേവനങ്ങൾ നൽകുന്നതിനാൽ തന്നെ ഈ വിവരങ്ങളെല്ലാം തന്നെ അതിനായി ഉപയോഗിക്കാറാണ് പതിവ്. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രകാരം വ്യക്തിഗത വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിക്കാനോ ഉപയോഗിക്കാനോ പാടില്ല. കൂടാതെ സമ്മതം പിൻവലിച്ചാലും സ്ഥാപനങ്ങൾ ഈ ബിൽ ഉപയോഗിക്കാൻ പാടില്ല. ബിൽ അനുസരിച്ച് എന്ത് ആവശ്യത്തിനാണോ വിവരങ്ങൾ ശേഖരിച്ചത് ആ ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാവൂ. ഇതോടൊപ്പം വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്താലും വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാലും 250 കോടി വരെയാണ് പിഴയടക്കേണ്ടി വരിക.
ക്രോസ് സെല്ലിംഗ് രീതിയെ ബിൽ ബാധിക്കുന്നതിനാൽ നിരവധി സ്ഥാപനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിൽ പ്രകാരം ഈ രീതി കുറ്റകരമായതിനാൽ ക്രോസ് സെല്ലിംഗ് രീതിയിൽ വ്യക്തിഗത വിവരങ്ങളുടെ ഉപയോഗം സ്ഥാപനങ്ങൾ ഒഴിവാക്കാനാണ് സാധ്യത. ബാങ്ക്, ഹോസ്പിറ്റൽ എന്നിവടങ്ങളിൽ നിലനിൽക്കുന്ന രീതിയാണ് ക്രോസ് സെല്ലിംഗ് രീതി. ഒരു സേവനത്തിന് ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന രീതിയാണിത്.















