തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപം കൈയേറിയ സിപിഎം നടപടിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. ക്ഷേത്ര മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അനിൽ രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി.
മണ്ഡപം കൈയേറിലൂടെ ജനാധിപത്യത്തോടുള്ള അവഹേളനമാണ് സർക്കാർ കാട്ടുന്നത്. ജനാധിപത്യത്തെയും ജനകീയ സമിതിയെയുമാണ് സർക്കാർ അപമാനിക്കുന്നതെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. സിപിഎം ഭരണം കയ്യടുക്കുമ്പോൾ ക്ഷേത്രത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ക്ഷേത്ര വിശ്വാസികളുടെ വികാരം പോലും മാനിക്കുന്നില്ല. ഇവിടെ ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്ക് ക്ഷേത്രവും ആരാധനാലയങ്ങളും വെറും കെട്ടിടങ്ങളും വാണിജ്യ കേന്ദ്രങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
നാമം ജപവും പ്രാർത്ഥനയും നടക്കുന്ന പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവകേരള സദസിന്റെ സംഘാടക സമിതി ഓഫീസ് തുറന്നതിനെതിരെയാണ് ഹിന്ദു ഐക്യവേദി ഭക്തജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.
നവരാത്രി ഉത്സവകാലത്ത് വേളിമല കുമാരസ്വാമിക്ക് പൂജ നടത്തുന്ന സരസ്വതി മണ്ഡപത്തിലാണ് നവ കേരള സംഘാടകസമിതി യോഗം കൂടിയത്. മണ്ഡലകാലത്ത് മണ്ഡലം ചേർക്കുന്നതും വിദ്യാരംഭം നടത്തുന്നതും ഇതേ മണ്ഡപത്തിലാണ്. ഭക്തർ പരിപാവനമായ കാണുന്ന മണ്ഡപമാണ് സിപിഎം പ്രവർത്തകർ പാദരക്ഷകൾ ധരിച്ച് കൈയേറിയിരിക്കുന്നത്. ആചാരലംഘനം ഉണ്ടായ സാഹചര്യത്തിൽ ഇത്തവണ മണ്ഡല ചേർപ്പ് നടത്തുന്നത് മണ്ഡപത്തിന് പുറത്താണ്.