കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ദിവസവും 10 പേർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഒരു ഹോട്ടലുണ്ട് കൊച്ചിയിൽ. 2019 ലെ കൊറോണ സമയത്താണ് ഇത് ആരംഭിച്ചത്. തുടർന്നിങ്ങോട്ട് എല്ലാ തിങ്കളാഴ്ചയും ഭക്ഷണത്തിനുള്ള പണമെത്തും. കലൂർ അശോക റോഡിലുള്ള ഷംസുക്കാന്റെ ഹോട്ടലിലേക്കാണ് മൂന്ന് വർഷമായി പണമെത്തുന്നത്. എന്നാൽ കൃത്യമായി എല്ലാ തിങ്കളാഴ്ചയും പണമെത്തിക്കുന്ന ഈ വ്യക്തിയെ കുറിച്ച് ആർക്കും അറിയില്ല.
കഴിഞ്ഞ 36 വർഷമായി ഭക്ഷണ ശാല നടത്തുന്ന വ്യക്തിയാണ് ഹോട്ടലുടമയായ ഷംസു. കൊറോണകാലത്ത് തന്റെ സുഹൃത്ത് വഴിയാണ് തനിക്ക് ആദ്യമായി അജ്ഞാതന്റെ സഹായമെത്തുന്നതെന്നും ഷംസു പറയുന്നു. ഇതോടെയാണ് കടയ്ക്ക് മുന്നിൽ ’10 പേർക്ക് ദിവസേന സൗജന്യ ഉച്ചഭക്ഷണം’. എന്ന ബോർഡ് കടക്കുമുന്നിൽ വെച്ചത്. കൂട്ടുകാരൻ സുഹൈലിന്റെ പക്കലാണ് പണമെത്തുന്നത്. എന്നാൽ അദ്ദേഹത്തിനും അറിയില്ല ഈ പണം ആരാണ് എത്തിക്കുന്നതെന്ന്.
ആദ്യമൊക്കെ അറിയാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഒരിക്കലും പണം തരുന്ന അജ്ഞാതൻ ആരാണെന്ന് അറിയാൻ ശ്രമിച്ചിട്ടില്ല, ഇനി അറിയുകയും വേണ്ട. ദിവസവും പത്ത് പേരുടെ വയറു മുടക്കമില്ലാതെ നിറയുന്നതിലാണ് സന്തോഷമെന്ന് ഹോട്ടലുടമ പറയുന്നു.
ഷംസുവും സഹോദരൻ നസീറും നടത്തുന്ന കടയാണിത്. പ്രഭാത ഭക്ഷണ സമയത്തും ഊണിനും കറികളെല്ലാം സൗജ്യന്യമാണ്. ഇത് കൂടാതെ ചായയുടെ ഒപ്പം പഴം പൊരിയും സൗജന്യമായി കിട്ടും. ഇതുകൊണ്ടൊക്കെയാവാം തന്നിലൂടെ മറ്റുള്ളവർക്ക് ഭക്ഷണം നൽകാൻ അജ്ഞാതൻ ഇവരെ തെരഞ്ഞെടുത്തതും. ഊരും പേരുമറിയില്ലെങ്കിലും മൂന്ന് വർഷമായി അജ്ഞാതനായ ഒരു മനുഷ്യന്റെ നന്മ വിളമ്പാൻ സാധിക്കുന്നുണ്ടെന്നും ഷംസു പറഞ്ഞു.