ഒരു സിനിമ 500 ദിവസം ഓടിയാലും കിട്ടാത്ത അത്രയും വലിയ അംഗീകാരമാണ് ഇപ്പോൾ തന്നെ തേടിയെത്തിരിക്കുന്നതെന്ന് സുരേഷ് ഗോപി. സത്യാവസ്ഥ മനസിലാക്കി എല്ലാവരും പിന്തുണ നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകയുടെ തോളിൽ തട്ടിയതിന് പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ചും അതിന് ശേഷം ജനങ്ങളിൽ നിന്ന് ലഭിച്ച് പിന്തുണയെക്കുറിച്ചുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഗരുഡൻ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
“ഗരുഡന്റെ പ്രീമിയർ ഷോ രണ്ട് വട്ടം കണ്ടതാണ്. എനിക്കും കുറച്ച് ടെക്നീഷ്യന്മാർക്കും സുഹൃത്തുക്കൾക്കും വേണ്ടിയിരുന്നു അത്. മാനസികമായി സുഖകരമല്ലാത്ത അവസ്ഥയിലായിരുന്നു അന്ന് സിനിമ കാണാൻ കഴിഞ്ഞത്. ഒന്നും പറയാൻ സാധിച്ചില്ല.
ഷോ നടക്കുന്നതിനിടെയിൽ സ്റ്റോപ്പ് ചെയ്യാൻ പറഞ്ഞു. ഈ സിനിമ തന്റെ തെറ്റായ തിരഞ്ഞെടുക്കലായിരുന്നോയെന്ന് നിർമ്മാതാവ് ലിസ്റ്റിനോടും സംവിധായകൻ അരുൺ വർമ്മയോടും ചോദിച്ചു. ഞാൻ ഈ സിനിമ ചെയ്യാൻ പാടില്ലായിരുന്നുവല്ലേ, ഈ സിനിമ കാണുന്നത് ഒരു പക്ഷേ ജീവിതത്തിലെ ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്ത, ഒരബദ്ധം എന്ന് വേണമെങ്കിൽ വിളിച്ചോ. ആരുടെ എങ്കിലും പണപ്പെട്ടിയിൽ നിന്ന് 50 ലക്ഷമോ 50 കോടിയോ അടിച്ചുമാറ്റിയെന്ന് പറഞ്ഞ് ഒരു കേസെടുത്താൽ എനിക്ക് ഇത്രമാത്രം വിഷമമില്ല.
കൊല്ലത്തെ എന്റെ തറവാട്ടുവീട്ടിൽ, അച്ഛന്റെ അനിയത്തി ജനിച്ചതിന് ശേഷം ആ വീട് എന്റെ കൈക്കൽ വന്നതിന് ശേഷം ആദ്യമായിട്ടൊരു പെൺകുട്ടി ജനിക്കുന്നത് ലക്ഷ്മി മോളാണ്. ആ മോളെയും എനിക്ക് നിലനിന്ന് കിട്ടിയില്ല. അതിന്റെ വൈകാരികത ജീവിതത്തിലുടനീളം എനിക്ക് കൊണ്ടുനടക്കാൻ കഴിഞ്ഞിട്ടുണ്ട്. ലക്ഷ്മി മോളുടെ ഗന്ധം ഞാൻ നുകർന്നിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ ഞാൻ പിന്നീട് ആലിംഗനം ചെയ്തിട്ടുള്ള അടുത്ത് വന്ന പെൺകുഞ്ഞുങ്ങളുടെ , എന്ന് പറഞ്ഞാൽ സ്ത്രീകൾ എല്ലാം ഉൾപ്പെടുമെന്ന് ഞാൻ പറയുന്നില്ല.
എന്റെ വികാരം എനിക്ക് മാത്രം സ്വന്തപ്പെട്ടതാണ്. അതിന് ഞാൻ നൽകുന്ന വിശദീകരണം ഒരു പച്ചയായ മനുഷ്യന്റെ വിശദീകരണം മാത്രമാണ്. അതിൽ വൃത്തിക്കെട്ട രീതിയിലുള്ള വ്യാഖ്യാനങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നതിന്റെ നേരിയ അംശമിന്ന് ലോകം മുഴുവൻ, ഇതറിഞ്ഞവരെല്ലാം മനസിലാക്കുന്നുണ്ട് എന്നുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരു സിനിമ 500 ദിവസം ഓടിയാലും കിട്ടാത്ത അത്രയും വലിയ അംഗീകാരമാണ് എനിക്ക് കിട്ടിയത്. ലോകം മുഴുവനുമുള്ളവർ ഇതിന്റെ സത്യാവസ്ഥ മനസിലാക്കി എല്ലാവരും പിന്തുണ നൽകുന്നു. സത്യത്തിൽ ഈ സിനിമ തന്നെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്.
എന്റെയും എന്റെ കുടുംബത്തിന്റെയും ഏറ്റവും വലിയ അനുഗ്രഹമാണ് ഗരുഡൻ. ഗരുഡന്റെ കഴുത്തിൽ ഞാൻ മഹാവിഷ്ണുവിനെ കാണുന്നു. ഏറ്റവും വലിയ അനുഗ്രഹമായി സംഭവിച്ച സിനിമയാണിത്”-സുരേഷ് ഗോപി പറയുന്നു.