ജയ്പൂർ: അഞ്ചു വർഷമായി പരസ്പരം ഔട്ടാക്കാൻ ശ്രമിക്കുന്ന ബാറ്റർമാരെ പോലെയാണ് രാജസ്ഥാൻ കോൺഗ്രസിലെ നേതാക്കന്മാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ചുരുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ക്രിക്കറ്റിൽ ഒരു ബാറ്റർ, ടീമിന് വേണ്ടിയാണ് കളിക്കുന്നത്. അയാൾ റൺസ് നേടുന്നത് ടീമിന് വേണ്ടിയാണ്. എന്നാൽ കോൺഗ്രസിൽ തമ്മിലടിയാണ്. റൺസ് നേടുക എന്ന ലക്ഷ്യമില്ല അവർക്ക്. അവർക്ക് പരസ്പരം തമ്മിലടിക്കാനാണ് താത്പര്യം. അഞ്ചു വർഷമായി അവർ തമ്മിലടിക്കുകയാണ്. ഗെഹ്‌ലോട്ട്- പൈലറ്റ് പോര് പരാമർശിച്ചാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.
കോൺഗ്രസും വികസനവും ബദ്ധശത്രുക്കളാണ്. എന്നും അവർ ശത്രുക്കളായി തന്നെ തുടരും. നന്മയും കോൺഗ്രസും വെളിച്ചവും ഇരുട്ടും പോലെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദാഹജലത്തിൽ നിന്നും പണം ഉണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിൽ എന്ത് നന്മയാണുള്ളത്. ജൽ ജീവൻ പദ്ധതിയിയിൽ കോൺഗ്രസ് നടത്തിയ അഴിമതിയെ ഉയർത്തിക്കാണിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഇന്ത്യ ഇന്ന് ഉയരങ്ങൾ കീഴടക്കുകയാണ്. രാജ്യം ആഗോളതലത്തിൽ നാഴികക്കല്ലുകളാണ് തീർക്കുന്നത്. ഇതാണ് ഇന്ന് രാജ്യന്തര തലത്തിൽ ഇന്ത്യയെ പറ്റിയുള്ള പ്രതിഛായ. കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഉയർച്ചയ്‌ക്കാണ്. എന്നാൽ കോൺഗ്രസിന് രാജ്യത്തിന്റെ നേട്ടങ്ങളിൽ യാതൊരു സന്തോഷവുമില്ലെന്ന് അദ്ദേഹം വിമർശിച്ചു.















