ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ വാക്ക് പാലിക്കാനൊരുങ്ങി ഇലോൺ മസ്‌ക്. ജനുവരിയിൽ ഇന്ത്യ സന്ദർശിക്കുന്ന മസ്‌ക് ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നാണ് റിപ്പോർട്ടുകൾ, വൈബ്രന്റ് ഗുജറാത്ത് സബ്മിറ്റിനോടനുബന്ധിച്ചാണ് മസ്‌ക് ഇന്ത്യ സന്ദർശിക്കുന്നത്. കാറുകളുടെ ഇറക്കുമതിക്ക് പുറമേ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനും ടെസ്‌ലയ്‌ക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. കാർ ഫാക്ടറിയ്‌ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്താനും രാജ്യത്തുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനും ആഗോള ഭീമൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് മസ്‌കിന്റെ ഇന്ത്യ സന്ദർശനം.
2024-ലോടെ ഇന്ത്യയിലേക്ക് വൈദ്യുത വാഹനങ്ങൾ കയറ്റുമതി ആരംഭിക്കുമെന്ന് ടെസ്‌ല അറിയിച്ചിരുന്നു. രണ്ടു വർഷത്തിനകം ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. 15 ശതമാനം ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവ് ലഭിക്കുന്നതിനായി ടെസ് ലകേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. 12,000 വാഹനങ്ങളുടെ ഇറക്കുമതി തീരുവ സർക്കാർ കുറച്ചാൽ 500 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്നാണ് ടെസ് ലഅറിയിച്ചിരുന്നത്. 30,000 വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാൽ നിക്ഷേപം 2 ബില്യൺ ഡോളറായി ഉയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായും മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് ഇന്ത്യയിലേക്ക് എത്തുന്നത് സ്ഥിരീകരിച്ചത്. ടെസ്‌ലയുടെ ആവശ്യങ്ങളിൽ തീരുമാനം സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതിനെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി), ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം (എംഎച്ച്ഐ), റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (എംആർടിഎച്ച്), ധനമന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ ചർച്ചകൾ നടത്തുകയാണ്.