കട്ടപ്പന: അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) രോഗമുള്ള കുട്ടിയെ പുറത്താക്കിയ സ്കൂൾ അധികൃതർക്കെതിരെ നടപടിയുമായി ബാലാവകാശ കമ്മീഷൻ. മരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അച്ചടക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. സ്കൂൾ നടപടി വിശദമായ പരിശോധിച്ച കമ്മീഷൻ അംഗം എൻ സുനന്ദ വിദ്യാർത്ഥിക്ക് പുനഃപ്രവേശനം നൽകാൻ തൊടുപുഴ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഒന്നാം ക്ലാസ് മുതൽ ഇതേ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. വിദ്യാർത്ഥിയെയും രക്ഷിതാവിനെയും നേരിട്ട് കാണുകയും സ്കൂൾ അധികൃതരെ ഹിയറിംഗ് നടത്തുകയും ചെയ്തതിന് ശേഷമാണ് കമ്മീഷൻ ഉത്തരവ്. സ്കൂൾ പ്രിൻസിപ്പളിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി സമയബന്ധിതമായി പൂർത്തിയാക്കാനും കമ്മീഷൻ ഉത്തരവിനെ തുടർന്ന് സ്വീകരിക്കുന്ന നടപടികൾ 15 ദിവസത്തിനകം സമർപ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.