മുംബൈ: ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഗവർണർ രമേഷ് ബെയ്സും. ദക്ഷിണ മുംബൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസ് വളപ്പിലെ രക്തസാക്ഷി സ്മാരകത്തിൽ ഇരുവരും പുഷ്പാർച്ചന നടത്തി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ദീപക് വസന്ത് കേസാർക്കറും മംഗൾ പ്രഭാത് ലോധയും ഉൾപ്പെടെ നിരവധി മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.
2008 നവംബർ 26ന് കറാച്ചിയിൽ നിന്ന് സ്പീഡ് ബോട്ടിലാണ് ലഷ്‌കർ ഭീകരർ മുംബൈയിലെത്തിയത്. തുടർന്ന് രണ്ട് ഭീകരർ ട്രൈഡന്റിലും രണ്ട് പേർ താജ് ഹോട്ടലിലും നാല് പേർ നരിമാൻ ഹൗസിലും പ്രവേശിച്ചു. പത്ത് ലഷ്‌കർ ഭീകരർ നഗരത്തിൽ അഴിഞ്ഞാടിയതോടെ ഭീകരാക്രമണങ്ങളുടെ പരമ്പരയ്‌ക്കായിരുന്നു മുംബൈ സാക്ഷ്യം വഹിച്ചത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ( സിഎസ്എംടി), താജ്മഹൽ പാലസ് ഹോട്ടൽ, ഹോട്ടൽ ട്രൈഡന്റ്, നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ആക്രമണം.
അജ്മൽ കസബും ഇസ്മായിൽ ഖാനും സിഎസ്എംടിയിൽ വെടിവെയ്പ്പ് നടത്തി. പാക് ഭീകരരുടെ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഇവർ കാമ ആശുപത്രിയിലേക്ക് നീങ്ങി. അശോക് കാംതെ, വിജയ് സലാസ്‌കർ, എന്നീ പോലീസ് ഉദ്യോഗസ്ഥരും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) മുൻ തലവൻ ഹേമന്ത് കർക്കറെയുമുൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഇവർ പോലീസ് ജീപ്പ് തട്ടിയെടുക്കുകയായിരുന്നു.
ഗിർഗാവ് ചൗപ്പട്ടിക്ക് സമീപം ഗാംദേവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഭീകരരെ തടഞ്ഞു. വെടിവെപ്പിൽ ഇസ്മായിൽ ഖാൻ കൊല്ലപ്പെടുകയും കസബിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുക്കാറാം ഓംബാലെ എന്ന പോലീസുകാരനാണ് അന്ന് ഡ്യൂട്ടിക്കിടെ മരിച്ചത്.
എന്നാൽ നവംബർ 27നാണ് ഭാരതം ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയത്. സൈനികരും മറൈൻ കമാൻഡോകളും താജ് ഹോട്ടലും നരിമാൻ ഹൗസും ട്രൈഡന്റും വളഞ്ഞു. അകത്ത് പെട്ടുകിടക്കുന്ന ജനങ്ങളെ ബാച്ചുകളായി ഇവർ പുറത്തെത്തിച്ചു. നവംബർ 28ഓടെ ട്രൈഡന്റ് ഹോട്ടലിലെയും നരിമാൻ ഹൗസിലെയും ഓപ്പറേഷനുകൾ അവസാനിച്ചു. നവംബർ 29നാണ് എൻഎസ്ജി എത്തി താജ് ഹോട്ടലിൽ നിന്ന് ആളുകളെ മുഴുവനായി പുറത്തിറക്കിയത്. അതിനിടെ രാജ്യത്തിന് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന എൻഎസ്ജി കമാൻഡോയെയും നഷ്ടമായി. അതേസമയം ഒൻപത് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21നാണ് തൂക്കിലേറ്റിയത്.