കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പലിനെ മാറ്റി. ഡോ. ദീപക് കുമാർ സാഹുവിനെ സ്ഥാനത്തുനിന്ന് നീക്കിയതായി വിസി ഡോ പിജി ശങ്കരനാണ് അറിയിച്ചത്. ടെക് ഫെസ്റ്റിനോടനുബന്ധിച്ച് സംഗീത നിശയ്‌ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് പ്രിൻസിപ്പൽ നൽകിയ കത്ത് പുറത്തായതിന് പിന്നാലെയാണ് നടപടി. അപകടം സംബന്ധിച്ച അന്വേഷണത്തിന് മൂന്നംഗ സമിതിയെ സിൻഡിക്കേറ്റ് നിയോഗിച്ചുവെന്നും വെള്ളിയാഴ്ച റിപ്പോർട്ട് നൽകുമെന്നും വിസി അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചതിനാലാണ് സ്ഥാനത്ത് നിന്ന് പ്രിൻസിപ്പലിനോട് മാറി നിൽക്കാൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ കെ കൃഷ്ണകുമാർ, ഡോ ശശിഗോപാലൻ, ഡോ ലാലി എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. അപകടത്തിന്റെ കാരണം മാത്രമല്ല, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും അന്വേഷണ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. അതേസമയം, കുസാറ്റിലെ അപകടം വിശദമായി പരിശോധിച്ച് അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ കമ്മീഷൻ കേസെടുത്തിട്ടുമുണ്ട്. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച് വിശദീകരണം നൽകാൻ ആലുവ റൂറൽ എസ്പിക്കും കൊച്ചി സർവകലാശാല രജിസ്ട്രാർക്കും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി.