കൊല്ലം: ഓയൂരിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റുകുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ഇതേ കാർ ഓയൂരിന് സമീപമുള്ള മറ്റൊരു ഭാഗത്തും എത്തിയിരുന്നതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലം പള്ളിക്കൽ മുന്നിലയിലാണ് കാർ എത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
വൈകുന്നേരം 3.27 നും 4.26 നുമാണ് ‘കെഎൽ 04 എഎഫ് 3239’ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സ്വിഫ്റ്റ് കാർ മുന്നിലയിൽ എത്തിയത്. ഓയൂരിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മിനിട്ടുകൾക്ക മുമ്പായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട നാലോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കുട്ടികൾ നിൽക്കുന്ന ഭാഗമെത്തുമ്പോൾ വാഹനം വേഗത കുറക്കുന്നതായാണ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. ഇതാണ് സംഘം മറ്റു കുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായുള്ള സംശയത്തിൽ പോലീസിനെ എത്തിച്ചിരിക്കുന്നത്.
കാറിനെ കുറിച്ചോ കൃത്യത്തിൽ ഏർപ്പെട്ട വ്യക്തികളെ കുറിച്ചോ ഇതുവരെ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. വെള്ള കാർ തേടി കഴിഞ്ഞദിവസം അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിലും എടുത്തു. എന്നാൽ കാറിനോ കസ്റ്റഡിയിലെടുത്ത വ്യക്തികൾക്കോ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.
കാറിനെ കുറിച്ച വിവരം ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് റൂറൽ പോലീസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പൊതുജനങ്ങളോടുള്ള അഭ്യർത്ഥന.