ചെന്നൈ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്ന 48- കാരി ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചതായി പരാതി. പെട്ടെന്നുണ്ടായ പവർകട്ട് മൂലം വൈദ്യുതി വിതരണം തടസപ്പെട്ടതോടെ വെന്റിലേറ്ററിന്റെ പ്രവർത്തനം നിലച്ചതാണ് മരണകാരണം. തമിഴ്നാട്ടിലെ തിരുവാരൂർ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം.
തിരുവാരൂർ സ്വദേശി അമരാവതിയാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണിതിന് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ കുടുബത്തിന്റെ ആരോപണം സർക്കാർ നിഷേധിച്ചു . സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനായി സമിതി രൂപീകരിച്ചിട്ടുണ്ട്. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങൾ വഷളായതിനെ തുടർന്നാണ് സ്ത്രീ മരിച്ചതെന്നും അഞ്ച് മിനിറ്റ് മാത്രമേ പവർകട്ട് ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ വാദിച്ചു.
സംഭവം നടന്ന ദിവസം ആശുപത്രി അധികൃതരുടെ അനാസ്ഥ ചോദ്യം ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ചികിത്സയ്ക്കെത്തിയ യുവാവിന് ടോർച്ചിന്റെ വെളിച്ചത്തിലാണ് കുത്തിവയ്പ്പ് നടത്തിയത്. മറ്റൊരു രോഗിയെയും ഇത്തരത്തിൽ പരിചരിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സംഭവം വിവാദമായതിനിടെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ കടുത്ത വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിച്ചത്. ‘അഴിമതി നിറഞ്ഞവരാണ് ഡിഎംകെ സർക്കാർ. ഇവർക്ക് കീഴിലുള്ള സർക്കാർ ആശുപത്രികളുടെ തകർച്ച കാണുന്നത് വളരെ നിരാശാജനകമാണ്’. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.