തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം എച്ച്ഐവി പോസിറ്റീവായത് 1,046 പേരെന്ന് ആരോഗ്യ വകുപ്പ്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 13,54,875 പേരാണ് പരിശോധന നടത്തിയത്. 6,48,142 പുരുഷന്മാരും 7,01,979 സ്ത്രീകളും 4,753 ട്രാൻസ്ജെൻഡേഴ്സുമാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതിൽ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്പത് ട്രാൻസ്ജെൻഡറുകളും എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 157 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം 103 പേരാണ് എച്ച്ഐവി പോസറ്റീവ് ആയത്. എയ്ഡ്സ് ബാധിക്കുന്നവരിൽ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. പ്രതിവർഷം 170-ഓളം പേരാണ് എച്ച്ഐവി ബാധിതരാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരായത് പാലക്കാട്, തൃശൂർ ജില്ലകളിലാണ്.
പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ദേശീയ തലത്തിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. എച്ച്ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അധികൃതർ വ്യക്തമാക്കി. 2025-ഓടെ പുതിയ എച്ച്ഐവി അണുബാധയില്ലാതാക്കാനുള്ള യജ്ഞം ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്. 95:95:95 എന്ന ലക്ഷ്യമാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. പോസിറ്റിവായ 95 ശതമാനം ആളുകളും അവരുടെ എച്ച്ഐവി അവസ്ഥ തിരിച്ചറിയുകയെന്നതാണ് ഇതിൽ ആദ്യത്തേത്.
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) മൂലമുണ്ടാകുന്ന രോഗമാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (AIDS). രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധകൾക്കെതിരെ പോരാടാൻ ആ വ്യക്തിയെ കഴിവില്ലാത്തവരാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ലൈംഗിക ബന്ധം, രക്തദാനം, ബ്ലഡ് പ്രൊഡക്ടുകൾ മുതലായവയിലൂടെയാണ് എച്ച്‌ഐവി പകരുന്നത്. രോഗബാധിതരായ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്കും എച്ച്‌ഐവി പകരാം.















