കൊച്ചി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആറ് മാസ വാഹനപുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി റദ്ദാക്കി ഹൈക്കോടതി. പകരം കേന്ദ്ര സർക്കാർ അനുവദിച്ച 12 മാസത്തെ കാലാവധി പിന്തുടരാനും നിർദ്ദേശിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധനക്കുള്ള കാലാവധി കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നത് 12 മാസമാണ്. എന്നാൽ 2022-ൽ സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു അത് ആറ് മാസമായി വെട്ടികുറയ്‌ക്കുകയായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി കുറച്ചതെന്ന് ഇതുവരെ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കാലാവധിയെ കുറിച്ച് വിദഗ്ധസമിതി പഠനങ്ങൾ നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. എന്നാൽ അതും ഉണ്ടായിട്ടില്ലെന്നാണ്് കണ്ടെത്തൽ.
ഇതോടൊപ്പം പുകപരിശോധന യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പ് വരുത്തുന്നതിനുള്ള കാലാവധി ഉയർത്താനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ നൽകിയ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ നടപടി.
സമയപരിധി കുറയ്‌ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നും മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് കാലാവധി കുറച്ചതെന്നും ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തും സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സമയപരിധി റദ്ദാക്കിയത്.