കൊല്ലം: പഴയതു പോലെ കൂട്ടുകാരുമൊത്ത് ഇനി കളിചിരിയുടെ നാളുകൾ.. പേടിപ്പെടുത്തിയ ആ ദിവസം ഒരു ദു:സ്വപ്നം പോലെ മറക്കാൻ അവളൊരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച മുതൽ സ്കൂളിലേക്ക് പോകാൻ തയ്യാറായിരിക്കുകയാണ് ഓയൂരിലെ ആറുവയസുകാരി. കുഞ്ഞിന്റെ പിതാവാണ് ഇക്കാര്യം അറിയിച്ചത്. മകൾ സ്കൂളിലേക്കുള്ള ഹോംവർക്ക് ചെയ്ത് തീർത്തിട്ടുണ്ടെന്നും തിങ്കളാഴ്ച മുതൽ വീണ്ടും പോയി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടിയ പോലീസിനും അതിനു സഹായിച്ച മാദ്ധ്യമങ്ങൾക്കും നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തെ നടുക്കിയ സംഭവത്തിൽ നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് പ്രതികളായ ചാത്തന്നൂർ സ്വദേശി പദ്മകുമാറും കുടുംബവും പിടിയിലായത്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമായതെന്നായിരുന്നു പദ്മകുമാർ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തതോടെ പദ്മകുമാറിന്റെ ആദ്യ മൊഴി കളവാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊറോണ മഹാമാരിക്ക് ശേഷമുണ്ടായ സാമ്പത്തിക ബാധ്യതകളെ എളുപ്പത്തിൽ മറികടക്കാൻ വേണ്ടിയായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാൻ പദ്മകുമാറും കുടുംബവും തുനിഞ്ഞിറങ്ങിയത്.
കേസിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പോലീസ് ചുമത്തിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ഇതിൽ ഉൾപ്പെടുന്നു.