എറണാകുളം: കൊച്ചിയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഈ മാസം 20-വരെ റിമാൻഡ് ചെയ്തു. കുട്ടിയുടെ അമ്മ അശ്വതി (25) പങ്കാളി ഷാനിഫ് (25) എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകം, ശിശു സംരക്ഷണ നിയമം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും അശ്വതിയെ കാക്കനാട് വനിത ജയിലിലേക്കുമാണ് മാറ്റുക.
ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും സുഹൃത്തും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. രണ്ടാം തീയതി രാവിലെ ഇവർ അബോധാവസ്ഥയിലായ കുഞ്ഞിനെ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് കട്ടിലിൽ നിന്നും താഴെ വീണുവെന്നാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകളിൽ അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
നേരത്തെ മറ്റൊരാളുമായുള്ള അടുപ്പത്തിൽ അഞ്ച് മാസം ഗർഭിണിയായിരുന്നു അശ്വതി. പിന്നീടാണ് ഇൻസ്റ്റഗ്രാം വഴി ഷാനിഫിനെ പരിചയപ്പെടുന്നതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും. കുഞ്ഞ് ബാധ്യതയായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുഞ്ഞിന്റെ അമ്മയും പങ്കാളിയും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഷാനിഫ് കാൽമുട്ടുകൊണ്ടായിരുന്നു കുഞ്ഞിനെ ഇടിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞ് മരണപ്പെട്ടുവെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് കുട്ടിയെയും കൊണ്ട് ഇവർ ജനറൽ ആശുപത്രിയിൽ പോയത്. കുഞ്ഞ് ജനിച്ച അന്ന് മുതൽ ഷാനിഫ് കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു.