ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ. സിൻവാറിന്റെ വീട് ഇസ്രായേൽ സൈന്യം വളഞ്ഞുവെന്നും, അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളു എന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
” ഗാസ മുനമ്പിൽ ഏത് ഭാഗത്തേക്കും ശത്രുവിനെ തിരക്കി പോകാമെന്ന് സൈന്യത്തോട് ഞാൻ അറിയിച്ചിരുന്നു. അവർ ഇപ്പോൾ സിൻവാറിന്റെ വീട് വളയുകയാണ്. ആ വീട് അയാളുടെ താവളം അല്ലായിരിക്കാം. അതുകൊണ്ട് തന്നെ സിൻവാർ അവിടെ നിന്ന് രക്ഷപെട്ടേക്കാനും സാധ്യതയുണ്ട്. പക്ഷേ ഇനി അയാളെ കണ്ടെത്തുന്നത് വരെയുള്ള കുറഞ്ഞ സമയം മാത്രമാണ് സിൻവാറിന് മുന്നിലുള്ളതെന്നും” നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
സിൻവാർ നിലവിൽ വീടിനുള്ളിൽ അല്ലെന്നും, ഭൂമിക്ക് അടിയിലുള്ള ഒളിത്താവളത്തിൽ ആണെന്നുമാണ് വിവരം ലഭിച്ചതെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ”സിൻവാർ അവിടെയുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം അവിടേക്ക് എത്തുന്നത്. എന്നാൽ അവിടെ നിന്ന് ലഭിച്ച കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും വിശദമായി പറയാനുള്ള ഇടമല്ല ഇപ്പോഴിത്. അയാളെ കണ്ടെത്തി വധിക്കുക എന്നത് മാത്രമാണ് തങ്ങളുടെ കടമയെന്നും” ഡാനിയൽ ഹഗാരി പറഞ്ഞു.
2017ലാണ് യഹ്യ സിൻവാർ ഹമാസിന്റെ പ്രധാന നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനും പാലസ്തീനികളെ കൊലപ്പെടുത്തിയതിനും ഇയാൾ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള വെടിനിർത്തൽ കരാർ രൂപീകരിക്കാൻ ഖത്തറുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയതും സിൻവാറാണ്.