തിരുവനന്തപുരം: എ പ്ലസ് വിവാദത്തിൽ വിശദീകരണവുമായി പൊതുവിദ്യഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്. എ പ്ലസിനെ കുറിച്ചുള്ള അഭിപ്രായം വ്യക്തിപരമെന്നും സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ യോഗത്തിൽ അഭിപ്രായമായാണ് പറഞ്ഞത്. സർക്കാർ നയത്തെയോ മൂല്യനിർണയ രീതിയേയോ തരം താഴ്‌ത്തിയില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൂട്ടിച്ചേർത്തു.
പൊതു വിദ്യാഭ്യാസ രംഗത്തെ വാരി കോരിയുള്ള മാർക്ക് വിതരണത്തിനെതിരെയായിരുന്നു എസ്. ഷാനവാസിന്റെ വിമർശനം. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് അതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പൊതു പരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. പക്ഷേ 50 ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് അദ്ധ്യാപകരോട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറയുന്നത്. ചോദ്യ പേപ്പർ തയ്യാറാക്കാനായുള്ള ശിൽപശാലയ്‌ക്കിടെയായിരുന്നു ഷാനവാസിന്റെ പരാമർശം. ഇതിനെതിരെ വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എത്തിയിരിക്കുന്നത്.















