എഐഎഫ്എഫ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാജി പ്രഭാകരനെ പുറത്താക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ കോടതി ഇടപെട്ടതോടെ എഐഎഫ്എഫിനെ ഫിഫ വിലക്കിയേക്കുമെന്ന സൂചനകളുമുണ്ട്. ഷാജി പ്രഭാകരന്റെ പരാതിയിൽ ആണ് സ്റ്റേ ഉത്തരവ്. തന്നെ അന്യായമായാണ് എഐഎഫ്എഫ് പുറത്താക്കിയതെന്ന് അന്നു തന്നെ ഷാജി പ്രഭാകരൻ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്ന സത്യനാരായൺ ആണ് സെക്രട്ടറി പദവിയിൽ ഇരിക്കുന്നത്.
2022 സെപ്റ്റംബറിലായിരുന്നു ഷാജി പ്രഭാകരൻ എഐഎഫ്എഫ് സെക്രട്ടറിയായത്. ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പദവിയും ഷാജി പ്രഭാകരൻ വഹിച്ചിരുന്നു.
എഐഎഫ്‌എഫിൽ വിഷൻ ഡയറക്ടറായി കരിയർ ആരംഭിച്ച പ്രഭാകരൻ മുമ്പ് ഫിഫയ്‌ക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരം ഉടനെയുണ്ടായില്ലെങ്കിൽ ഫിഫയുടെ നടപടികൾ ഉണ്ടായേക്കും.















