246 ആണി, 5000 മീറ്റർ കറുത്ത നൂൽ.. മൂന്ന് അടി നീളവും വീതിയുമുള്ള ക്യാൻവാസിൽ സാക്ഷാൽ അയ്യപ്പസ്വാമിയുടെ രൂപം. കോഴിക്കോട് വേങ്ങരി കാട്ടിൽപറമ്പത്ത് വിജിലാൽ മവ ചവിട്ടാനൊരുങ്ങുന്നത് സ്വന്തമായി കൈ കൊണ്ട് നിർമ്മിച്ച അയ്യപ്പസ്വാമിയുടെ സ്ട്രിംഗ് ആർട്ടുമായാണ്. ലേശം മിനുക്കുപണികൾ കൂടി കഴിയുന്നതോടെ ഹരിഹരസുതന്റെ സ്ട്രിംഗ് ആർട്ട് നെഞ്ചോട് ചേർത്ത് പിടിച്ച് പതിനെട്ടാം പടി ചവിട്ടി അയ്യന്റെ സന്നിധിയിലെത്തുകയാണ് ലക്ഷ്യം.
പ്ലൈവുഡിൽ ചാർട്ട് പേപ്പർ ഒട്ടിച്ച് ആണി തറച്ച് മുൻകൂട്ടി രൂപരേഖ തയ്യാറാക്കാതെ മനസ്സിലെ കണക്കുകൂട്ടലിലൂടെ നൂല് കോർത്തിണക്കി തയ്യാറാക്കുന്നതാണ് ഓരോ സ്ട്രിംഗ് ആർട്ടുകളും. സമൂഹമാദ്ധ്യമത്തിൽ കണ്ട വീഡിയോയാണ് സ്ട്രിംഗ് ആർട്ടിന്റെ ലോകത്തേക്ക് വിജിലാലിനെ എത്തിച്ചത്. പിന്നീട് ഗൂഗിളിന്റെയും യൂട്യൂബിന്റെയും സഹായത്തോടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കി പഠിക്കാൻ തുടങ്ങിയതെന്നും വിജിലാൽ പറയുന്നു. തീർത്തും പ്രചാരമില്ലാത്ത സ്ട്രിംഗ് ആർട്ടിന്റെ ലോകത്ത് എത്തിയെങ്കിലും പലപ്പോഴും ചെയ്യുന്നത് ശരിയാകുന്നില്ലെന്ന തോന്നൽ തന്നെ പിന്നോട്ട് വലിച്ചെന്ന് വിജിലാൽ പറയുന്നു.
കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനിക്കാനായി വധൂവരന്മാരുടെ ചിത്രമാണ് ആദ്യമായി ചെയ്യുന്നത്. എന്നാൽ പാതിവഴിയിൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 1,000 മീറ്റർ നൂലിഴയ്‌ക്കിടെയിലൂടെ തന്റെ മൊബൈൽ ക്യാമറ പകർത്തിയ ചിത്രത്തിൽ താൻ തയ്യാറാക്കിയ ചിത്രം തെളിഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മണിക്കൂറുകൾ സമയമെടുത്ത് വിജിലാൽ ആ ചിത്രം പൂർത്തീകരിക്കുകയായിരുന്നു,
തുടർന്ന് നാലടി വലിപ്പമുള്ള ക്യാൻവാസിൽ 5,000 മീറ്റർ നൂലും 286 ആണിയും ഉപയോഗിച്ച് പറശ്ശിനിക്കടവ് മുത്തപ്പന്റെ ചിത്രം പൂർത്തിയാക്കി. ഇതോടെ കേരളത്തിൽ വലിയ പ്രചാരം ലഭിച്ചിട്ടാല്ലാത്ത സ്ട്രിംഗ് ആർട്ട് ജനശ്രദ്ധ ആകർഷിച്ച് തുടങ്ങി. ഇതിന് പിന്നാലെയാണ് അയ്യപ്പസ്വാമിയുടെ സ്ട്രിംഗ് ആർട്ടുമായി മലചവിട്ടാനൊരുങ്ങുന്നത്.