പത്തനംതിട്ട: പ്രത്യേക ക്യൂ ഇല്ലാതെ തിക്കിലും തിരക്കിലും വലഞ്ഞ് കുട്ടികളും ഭിന്നശേഷിക്കാരും. കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ വേണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. പ്രത്യേക ക്യൂ എന്നെഴുതിയ ഇടത്ത് എല്ലാവരെയും പ്രവേശിപ്പിക്കുന്നതായാണ് പരാതി.
പ്രത്യേക ക്യൂവിൽ മറ്റ് ഭക്തരും പ്രവേശിക്കുന്നതിനാൽ തിക്കിലും തിരക്കിലും പെട്ട് വലയുകയാണ് കുട്ടികളും മുതിർന്നവരും ഭിന്നശേഷിക്കാരും. കഴിഞ്ഞ വർഷം ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പ്രത്യേക ക്യൂ അനുവദിച്ചിരുന്നു. എന്നിലിന്ന് ഹൈക്കോടതിയുടെ നിർദ്ദേശം മുഖവിലക്കെടുക്കാതെയാണ് അധികാരികളുടെ പ്രവർത്തനങ്ങൾ.
ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി അടിയന്തര മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80,000 ആയി പരിമിതപ്പെടുത്തി.
തിരക്ക് നിയന്ത്രണത്തിന് സ്പെഷ്യൽ കമ്മീഷണർ സന്നിധാനത്ത് വേണം, ഷെഡുകളിലും ക്യൂ കോംപ്ലക്സുകളിലും തിരക്കില്ലെന്ന് ഉറപ്പാക്കണം, ക്യൂവിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണം, ഭക്തരുടെ സഹായത്തിന് വോളന്റിയർമാരെ നിയോഗിക്കണം, സൗകര്യങ്ങളിലെ പോരായ്മകൾ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കണം എന്നിവയാണ് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ.