ഈ വർഷം ഏറ്റവും കൂടുതൽ സിനിമകൾ റിലീസായ മാസം നവംബർ ആയിരുന്നു. ഇതിൽ നവംബർ രണ്ടാംവാരം റിലീസിനെത്തിയ ഫാലിമി ഇപ്പോഴും തീയേറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഫാമിലി എന്റർടെയിനറായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ബേസിൽ ജോസഫ് നായകനായ ചിത്രത്തിൽ ജഗദീഷും മഞ്ജു പിള്ളയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ പ്രേക്ഷക പ്രശംസ കുറച്ച് കൂടി നേടിയത് ചിത്രത്തിലെ മുത്തച്ഛൻ കഥാപാത്രമാണ്.
കൊച്ചി പള്ളുരുത്തി സ്വദേശിയായ മീനാ രാജ് എന്ന 66 കാരനാണ് ചിത്രത്തിലെ മുത്തച്ഛനായ ജനാർദ്ദനപിള്ളയെ അവതരിപ്പിച്ചിരിക്കുന്നത്. നാടകത്തിൽ നിന്ന് സിനിമാ അഭിനയ രംഗത്തെത്തിയ താരത്തിന്റെ ആദ്യ മുഴുനീള കഥാപാത്രം കൂടിയാണ് ഇത്. എന്നാൽ ഇക്കാരണങ്ങൾ കൊണ്ട് മാത്രമല്ല തനിക്ക് ഫാലിമി എന്ന ചിത്രം സ്‌പെഷ്യലാകുന്നതെന്ന് മീനാ രാജ് പറയുന്നു. ഇതിന്റെ കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മീനാ രാജിന്റെ വാക്കുകൾ ഇങ്ങനെ…
‘തന്റെ അമ്മയുടെ അവസാന സമയങ്ങളിലെ ആഗ്രഹമായിരുന്നു കാശിയിൽ പോകണമെന്നത്. എന്നാൽ അത് സാധിക്കാതെ 98-ാം വയസിൽ അമ്മ മരിച്ചു. അവസാന സമയങ്ങിളിൽ മീനാ രാജിനോട് അമ്മ പറഞ്ഞ ഒരു ആഗ്രഹം തനിക്ക് വേണ്ടി ഒന്ന് കാശിയിൽ പോകണമെന്നും ഗംഗാ നദിയിൽ മുങ്ങി കുളിച്ച് പ്രാർത്ഥിക്കണമെന്നുമായിരുന്നു. എന്നാൽ ജീവിത പ്രാരാബ്ദങ്ങളുടെ ഇടയിൽ തനിക്ക് അത് സാധിച്ചില്ല. ഒടുവിൽ ഫാലിമിയിലൂടെ അത് സാദ്ധ്യമായി’.
‘ഫാലിമി സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് ഒരു നിയോഗമായിരുന്നു. ഷൂട്ടിംഗിനായി കാശിയിൽ എത്തിയതിന്റെ അടുത്ത ദിവസം അതൊരു സൗഭാഗ്യമായി കണ്ട് പുലർച്ചെ തന്നെ ഗംഗാ നദിയിൽ മുങ്ങി കുളിച്ച് പ്രാർത്ഥിച്ചു. പക്ഷേ ആ സീൻ സിനിമയിൽ കാണിച്ചില്ല. ഫാലിമിയിലെ ജനാർദ്ദന പിള്ളയായി അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു’, എന്നും നടൻ മീനാ രാജ് പറഞ്ഞു.















