പത്തനംതിട്ട: ശബരിമലയിൽ വീണ്ടും അസാധാരണ നടപടിയുമായി ദേവസ്വം ബോർഡും പോലീസും. നട അടച്ചശേഷം അനുവദിച്ച ശയനപ്രദക്ഷിണം പോലും പോലീസ് തടയുന്നെന്നാണ് പരാതി. പോലീസ് ബാരിക്കേഡുകൾ തുറന്ന് നൽകാത്തതിനാൽ പ്രദക്ഷിണം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് ഭക്തർ പറയുന്നത്.
അന്യസംസ്ഥാനത്ത് നിന്നടക്കം എത്തിയ തീർത്ഥാടകർ പ്രദക്ഷിണം പൂർത്തിയാക്കാനാവാതെ മടങ്ങി. നട അടച്ചശേഷം ശയനപ്രദക്ഷിണം നടത്താമെന്ന അനുമതി നിലനിൽക്കെയാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും ഇത്തരം നടപടി.
ശബരിമലയിൽ നിരന്തരം ഭക്തർ അനുഭവിക്കുന്ന ദുരിതത്തിന് തടയിടുന്നതിനായി ദേവസ്വം ബോർഡിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധവുമായി അയ്യപ്പസേവാ സമാജം രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയിൽ നടക്കുന്ന കൊള്ളയ്‌ക്കെതിരെ എല്ലാ സംഘടനകളിലെയും മുഴുവൻ സംസ്ഥാന ചുമതലയുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധിക്കാനാണ് അയ്യപ്പസേവാ സമാജം പദ്ധതിയിടുന്നത്.