തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടക്കവെ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. 2047-ഓടെ വിഴിഞ്ഞത്തെ ലോകോത്തര തുറമുഖമാക്കുന്നതിനുള്ള പദ്ധതിയ്‌ക്കാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. സിംഗപ്പൂർ, കൊളംബോ എന്നീ ആഗോള ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളെ വെല്ലുന്ന തരത്തിൽ ലോകോത്തര നിലവാരത്തിൽ സൗകര്യങ്ങൾ സജ്ജമാക്കും.
അമൃത്കാൽ 2047 വിഷന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലൂടെയാകും പദ്ധതിയുടെ വികസനം. 2025-നുള്ളിൽ മാസ്റ്റർ പ്ലാനും 2026-നുള്ളിൽ സാങ്കേതിക-സാമ്പത്തിക സാദ്ധ്യതാ റിപ്പോർട്ടുകളും തയാറാക്കും. ആദ്യ ഘട്ടത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് പ്രത്യേക ഏജൻസിയെ നിയോഗിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ മാരിടൈം അമൃത്കാൽ വിഷനിൽ ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്.
കടലിൽ നിന്നും 20 മീറ്റർ പ്രകൃതിദത്ത ആഴമുള്ളതും അന്താരാഷ്‌ട്ര കപ്പൽപ്പാതയിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ അതായത് 18 കിലോമീറ്റർ മാത്രം അകലത്തിലുമായിരിക്കും നിർമ്മാണപ്രവർത്തനങ്ങൾ. ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അനുകൂല ഘടകമാണെന്ന് അമൃത്കാൽ വിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര മാനദണ്ഡമനുസരിച്ച് മണിക്കൂറിൽ 200 കണ്ടെയ്‌നറുകൾ വീതം കയറ്റാനും ഇറക്കാനും സാധിക്കുന്ന വിധത്തിലാണ് സജ്ജമാക്കുന്നത്. ഓരോ കപ്പലിനുമായി ആറ് ക്രെയിനുകളാകും സജ്ജമാക്കുക. കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ വേഗത്തിൽ ഇറക്കുന്നതിനും കയറ്റുന്നതിനും ഇത് സഹായകമാകും.