വയനാട്: സുൽത്താൻ ബത്തേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വീണ്ടും പ്രദേശത്ത് കണ്ടതായി നാട്ടുകാർ. ശ്രീനാരായണപുരം 90ലാണ് കടുവയെ കണ്ടത്. കടുവയുടെ ദൃശ്യങ്ങൾ വനം വകുപ്പിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടോന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്. ആർആർടി അംഗങ്ങളടക്കം ചെതലയം, മേപ്പാടി കൽപ്പറ്റ ഡിവിഷനിലുൾപ്പെട്ട അറുപതംഗ ദൗത്യസംഘമാണ് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ കഴിഞ്ഞ ദിവസം നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഡിസംബർ 9നാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീട്ടിൽ നിന്നും തോട്ടത്തിലിറങ്ങിയ പ്രജീഷിനെ കാണാതായതിനെ തുടർന്ന് സഹോദരൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതിയോളം കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.