മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൽ ലയിക്കാനൊരുങ്ങി വാൾട്ട് ഡിസ്‌നി. ഇരുകമ്പനികളും തമ്മിലുള്ള കരാർ അടുത്തയാഴ്ച ഒപ്പിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലയൻസിന് ഇരുകമ്പനികളും ലയിച്ചുണ്ടാകുന്ന സ്ഥാപനത്തിൽ 51% ഓഹരികളാണ് ഉണ്ടായിരിക്കുക. ബാക്കിയുള്ള 49% ഓഹരിയായിരിക്കും ഡിസ്‌നിയുടെ കൈവശമുണ്ടാവുക. ഇന്ത്യയിലെ ഏറ്റവും വലിയ മാദ്ധ്യമകമ്പനിയായിരിക്കും ഇരു സ്ഥാപനങ്ങളും ലയിച്ചുണ്ടാവുന്ന പുതിയ കമ്പനിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ലയനം സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ റിലയൻസോ ഡിസ്‌നിയോ ഇതുവരെയും തയ്യാറായിട്ടില്ല. ഒക്ടോബറിൽ ബ്ലുംബർഗാണ് റിലയൻസും ഡിസ്‌നിയും ഒരുമിക്കുന്നുവെന്ന വാർത്ത ആദ്യം പുറത്തു വിട്ടത്. ഇന്ത്യയിലെ മാദ്ധ്യമ മേഖലയിൽ ഒന്നാമതെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിതരണാവകാശം 2.7 ബില്യൺ ഡോളറിന് മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം വാർണർ ബ്രദേഴ്‌സിന്റെ എച്ച്.ബി.ഒ ഷോകൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശവും റിലയൻസ് സ്വന്തമാക്കിയിരുന്നു.