തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അതിക്രമം. പ്രവർത്തകർക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകോപനമില്ലാതെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണയെ അറസ്റ്റ് ചെയ്ത നീക്കാനുള്ള പോലീസിന്റെ ശ്രമം പ്രവർത്തകർ പ്രതിരോധിച്ചു. ഇത് നേരിയ തോതിൽ സംഘർഷത്തിൽ കലാശിച്ചു.
ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ പരിഗണന നൽകുന്നില്ലെന്നതിൽ പ്രതിഷേധിച്ചാണ് യുവമോർച്ചയുടെ മാർച്ച്. പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി നിന്നാണ് പ്രതിഷേധിക്കുന്നത്. മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുവമോർച്ച. ശബരിമല തീർത്ഥാടകരെ സർക്കാർ വഞ്ചിച്ചു, വൻ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത്.